Kerala State Human Rights Commission
The objective of Kerala State Human Rights Commission is to protect the rights and make aware
മനുഷ്യാവകാശ കമ്മീഷൻ
ലേഖന മത്സരത്തിൽ
ജി. ബി. ശിവരഞ്ജിനിക്ക്
ഒന്നാം സ്ഥാനം
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഡിസംബർ 10 ന് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ലേഖന മത്സരത്തിൽ തിരുവനന്തപുരം ഗവ. ലാ കോളേജിലെ ബി.എ. എൽ എൽ ബി ഒൻപതാം സെമസ്റ്റർ വിദ്യാർത്ഥിനി ജി.ബി. ശിവരഞ്ജിനി ഒന്നാം സമ്മാനം നേടിയതായി കമ്മീഷൻ സെക്രട്ടറി കെ.ആർ. സുചിത്ര അറിയിച്ചു.
തിരുവനന്തപുരം ഗവ. ലാ കോളേജിലെ എൽ എൽ ബി മൂന്നാം വർഷ വിദ്യാർത്ഥിനി ഹിബ ജെഫി പി ടി രണ്ടാം സമ്മാനം നേടി. തിരുവനന്തപുരം ഗവ. ലാ കോളേജ് ബി എ എൽ.എൽ.ബി. ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനി ഇ. ഹരിപ്രിയ മൂന്നാം സമ്മാനം നേടി.
ഡിസംബർ പത്തിന് രാവിലെ പത്തു മണിക്ക് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വ്യവസായ- നിയമമന്ത്രി പി. രാജീവ് സമ്മാനങ്ങൾ വിതരണം ചെയ്യും.
ഫൈബർ വള്ളങ്ങൾ ചാലിയാറിൽ
ഉപേക്ഷിക്കുന്നു: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: കാലാവധി കഴിഞ്ഞ ഫൈബർ വള്ളങ്ങൾ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ തള്ളുന്നതിനെ കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഫിഷറീസ് ഡയറക്ടറും ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയറും കോഴിക്കോട് പോർട്ട് ഓഫിസറും ബേപ്പൂർ കോസ്റ്റൽ പോലീസും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശിച്ചു. ഡിസംബർ 23 ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ചീർപ്പ് പാലത്തിന് സമീപം, കോഴിത്തുരുത്തിന്റെ വശങ്ങൾ, ബോട്ട് യാർഡുകൾക്ക് സമീപം, കരുവൻ തിരുത്തി, ഫറോക്ക് പാലത്തിന് സമീപം, ബേപ്പൂർ ഹാർബറിന് സമീപം എന്നിവിടങ്ങളിൽ നിരവധി ഫൈബർ വള്ളങ്ങളാണ് ഉപേക്ഷിച്ചിരിക്കുന്നത്
2 / 12 / 25
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : അർബുദരോഗികൾക്ക് ക്ഷേമനിധി വിഹിതം അടച്ചില്ലെങ്കിലും പെൻഷൻ അനുവദിക്കും
മലപ്പുറം : അർബുദ രോഗികൾ ക്ഷേമനിധി വിഹിതം തുടർച്ചയായി അടയ്ക്കാതിരുന്നാലും പെൻഷൻ അനുവദിക്കാമെന്ന് അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡ് തീരുമാനിച്ചതായി ജില്ലാ ശിശുവികസന ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മമ്പാട് പഞ്ചായത്തിലെ തെക്കുംപാടം അങ്കണവാടിയിൽ 1998 മുതൽ 2002 വരെ പ്രവർത്തിച്ച അങ്കണവാടി വർക്കർക്ക് ക്ഷേമനിധി വിഹിതം തുടർച്ചയായി അടയ്ക്കാത്ത സാഹചര്യത്തിൽ അർബുദരോഗിയാണെന്ന മാനുഷികപരിഗണന നൽകി പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു.കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദ്ദേശപ്രകാരം സമർപ്പിച്ച നടപടി റിപ്പോർട്ടിലാണ് ജില്ലാ ഓഫീസർ ഇക്കാര്യം അറിയിച്ചത്. യാതൊരു പെൻഷൻ ആനുകൂല്യവും ലഭിക്കാതെ മരുന്ന് വാങ്ങാൻ പോലും ബുദ്ധിമുട്ടുകയാണെന്ന് പരാതിപ്പെട്ട് വണ്ടൂർ കാപ്പിൽ സ്വദേശിനി സമർപ്പിച്ച പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയിരുന്നു.
2019-20 കാലയളവിൽ തുടർച്ചയായി ക്ഷേമനിധി വിഹിതം അടയ്ക്കാത്തതു കൊണ്ടാണ് പെൻഷൻ വിതരണം ചെയ്യാതിരുന്നതെന്ന് ജില്ലാ ഓഫീസർ കമ്മീഷനെ അറിയിച്ചു. അർബുദരോഗിയാണെന്ന് മനസിലാക്കിയതിനെ തുടർന്ന് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.
04/12/2025
പണമടച്ചാൽ മാത്രം പ്രമാണം നൽകാമെന്ന സഹകരണ ബാങ്ക് റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ അംഗീകരിച്ചു
കൊല്ലം : വായ്പ എടുക്കുന്നതിനുവേണ്ടി അയൽവാസിക്ക് നൽകിയ 6 സെന്റ് വസ്തുവിന്റെ പ്രമാണം, തുക പൂർണമായും അടച്ചു തീർക്കുന്ന മുറയ്ക്ക് മാത്രമേ തിരികെ നൽകാൻ കഴിയുകയുള്ളുവെന്ന പത്തനാപുരം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത അംഗീകരിച്ചു.
പിറവന്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുക്കാൻ തന്റെ അയൽവാസി വാങ്ങിയ പ്രമാണം തിരികെ ലഭിക്കാത്തത് കാരണം ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷ നൽകാനാവുന്നില്ലെന്നാരോപിച്ച് പിറവന്തൂർ സ്വദേശി സത്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരന്റെയും മറ്റൊരാളിന്റെയും പ്രമാണം പണയപ്പെടുത്തി അനിൽകുമാർ എന്നയാൾ എടുത്ത വായ്പയിൽ 5,19,150 രൂപ അടയ്ക്കാനുണ്ടെന്നും അനിൽകുമാർ തുക അടച്ചാൽ മാത്രമേ രണ്ടു പ്രമാണങ്ങളും തിരികെ നൽകുകയുള്ളുവെന്നും സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തന്റെ സഹോദരനും ഭാര്യയുമാണ് തന്റെ കൈയിൽ നിന്നും പ്രമാണം വാങ്ങി കബളിപ്പിച്ചതെന്ന് പരാതിക്കാരൻ അറിയിച്ചു. പരാതിവിഷയം സിവിൽ സ്വഭാവത്തിലുള്ളതിനാൽ തുടർനടപടികൾ സ്വീകരിക്കാൻ പരിമിതിയുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
04/12/2025
നിർമ്മാണതൊഴിലാളികൾക്കുള്ള പെൻഷൻ മറ്റ് ക്ഷേമനിധികൾ പോലെ കൃത്യമായി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : നിർമ്മാണ തൊഴിലാളികൾക്കുള്ള പെൻഷൻ മറ്റ് ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്ന സമയപരിധിക്കുള്ളിൽ തന്നെ എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കുടിശിക തുക അടിയന്തരമായി അനുവദിക്കുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കി നടപ്പിലാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
മറ്റ് ക്ഷേമപെൻഷനുകളെല്ലാം കുടിശിക തീർത്ത് വിതരണം ചെയ്യുന്നുണ്ടെങ്കിലും കെട്ടിടനിർമ്മാണ ക്ഷേമനിധി മാത്രം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 38750 ഓളം വരുന്ന നിർമ്മാണ ക്ഷേമനിധി പെൻഷൻകാർ ദുരിതത്തിലാണെന്നും പരാതിയിൽ പറയുന്നു.
കേരള കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ, ഇവിടെ 2024 മെയ് മുതൽ പെൻഷൻ കുടിശികയാണെന്ന് പറയുന്നു. ബോർഡിന്റെസാമ്പത്തികസ്ഥിതി മോശമാണ്. തൊഴിൽ വകുപ്പ് പിരിച്ചിരുന്ന ബിൽഡിംഗ് സെസിൽ നിന്നുമാണ് പെൻഷൻ നൽകുന്നത്. 2024 ഫെബ്രുവരി 14-ാം തീയതി മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ക്ഷേമനിധി പിരിക്കാൻ തീരുമാനിച്ചു. ഇത് കാര്യക്ഷമമായാൽ ബോർഡിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. തുടർന്ന് കൃത്യമായി പെൻഷൻ വിതരണം ചെയ്യാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പെൻഷൻ തൊഴിലാളികളുടെ നിയമപരമായ അവകാശമാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഇത് തടസപ്പെടുത്തുന്നത് പ്രായമായ പൗരൻമാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. സെസ് പിരിവ് ഒരു വർഷം മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ വഴിയാക്കിയിട്ടും പിരിവ് കാര്യക്ഷമമാക്കാത്തത് തികഞ്ഞ അനാസ്ഥയാണെന്ന് ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കെട്ടിടനിർമ്മാണ ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ 2 മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. പുതിയങ്ങാടി സ്വദേശി പി. സുന്ദരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്
04/12/2025
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ദൂരപരിധി ലംഘിച്ച് നിർമ്മിച്ച സെപ്റ്റിക് ടാങ്കിന്റെ കണക്ഷൻ വിച്ഛേദിച്ചു
ആലപ്പുഴ : ദൂരപരിധി ലംഘിച്ച് നിർമ്മിച്ച സെപ്റ്റിക് ടാങ്കിന്റെ കണക്ഷൻ സ്ഥായിയായി വിച്ഛേദിച്ചതായി തൃക്കുന്നപ്പുഴ പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ സെപ്റ്റിക് ടാങ്ക് തന്റെ വീടിന് സമീപം നിർമ്മിച്ചുവെന്നാരോപിച്ച് സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ അംഗം വി. ഗീത പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.
പരാതിക്കാരന്റെ കിണറ്റിൽ നിന്നും 4.5 മീറ്റർ ദൂരപരിധി മാത്രമാണ് അയൽവീട്ടിലെ സെപ്റ്റിക് ടാങ്കിന് ഉണ്ടായിരുന്നതെന്നും ദൂരപരിധി പാലിക്കാതെ നിർമ്മിച്ച ടാങ്കിന്റെ കണക്ഷൻ വിച്ഛേദിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു. പരാതിക്കാരനായ തൃക്കുന്നപ്പുഴ സ്വദേശി പുഷ്പാംഗദന്റെ കിണറ്റിൽ നിന്നും 15 മീറ്റർ ദൂരത്തിൽ പുതിയ ടാങ്ക് നിർമ്മിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.
05/12/2025
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : വനം ഉദ്യോഗസ്ഥരുടെ പരിശീലനത്തിൽ മാനസികപീഡനം നടക്കാറില്ലെന്ന് വനംവകുപ്പ്
കണ്ണൂർ : വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലനത്തിനിടയിൽ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മാനസിക പീഡനമോ മനുഷ്യത്വരഹിതമായ പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
2023 നവംബർ 7 ന് അരിപ്പയിൽ പരിശീലനത്തിന് പോയ കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വനംവകുപ്പ് ജീവനക്കാരന് മനുഷ്യാവകാശ ലംഘനമുണ്ടായെന്ന അമ്മയുടെ പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തന്റെ മകന്റെ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചുവച്ചെന്നും അമ്മ പരാതിയിൽ പറഞ്ഞു.
പരിശീലനത്തിനെത്തുന്ന എല്ലാവർക്കും പരിശീലന മാന്വൽ അനുസരിച്ച് പരിശീലനം നൽകാറുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പരിശീലന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അനുവാദമില്ല. മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന നിർദ്ദേശം ജീവനക്കാരൻ അവഗണിച്ചതു കാരണമാണ് ഫോൺ പിടിച്ചെടുത്തത്. എന്നാൽ ഫോൺ തിരികെവാങ്ങാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറഞ്ഞു
സ്ഥാപനത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് വരുത്തി തീർക്കാൻ ബോധപൂർവ്വം ശ്രമമുണ്ടായതായും റിപ്പോർട്ടിൽ പറഞ്ഞു. പരിശീലകരുടെ മനോവീര്യം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട് . എന്നാൽ ഫോൺ തിരികെ നൽകാൻ മേലുദ്യോഗസ്ഥൻ തയ്യാറായില്ലെന്നും സ്ഥാപനത്തിനെതിരെയല്ല ചില ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയതെന്നും ജീവനക്കാരന്റെ അമ്മ കമ്മീഷനെ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
05/12/2025
പഴയ പോസ്റ്റ് വീണ് ബൈക്ക് യാത്രികന് മരണം : നിയമാനുസൃതം നടപടിയെടുത്തതായി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : ബേപ്പൂരിൽ പഴയ വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനിടയിൽ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ തലയിൽ പോസ്റ്റ് വീണ് മരണം നടന്ന സംഭവത്തിൽ ബേപ്പൂർ പോലീസും വൈദ്യുതി ബോർഡും നിയമാനുസൃതം നടപടിയെടുത്തതായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പഴയ പോസ്റ്റ് പുനഃസ്ഥാപിച്ചപ്പോൾ ഉപയോഗരഹിതമായ പോസ്റ്റുകൾ യഥാസമയം നീക്കം ചെയ്യാത്തതുമായി ബന്ധപ്പെട്ട് അന്ന് ചുമതലയുണ്ടായിരുന്ന രണ്ട് എഞ്ചിനീയർമാരെ സസ്പെന്റ് ചെയ്തതായി ബേപ്പൂർ അസിസ്റ്റന്റ് എഞ്ചിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കരാറുകാരൻ ബന്ധപ്പെട്ട ഇലക്ട്രിക്കൽ സെക്ഷന്റെ അറിവോ സമ്മതമോ ഇല്ലാതെ സ്വന്തം
ഇഷ്ടപ്രകാരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പോസ്റ്റ് മാറ്റിയതു കാരണമാണ് ദാരുണ സംഭവമുണ്ടായതെന്നും റിപ്പോർട്ടിൽ പറഞ്ഞു. അർജുൻ(22) ആണ് പോസ്റ്റ് തലയിൽ വീണ് മരിച്ചത്. വൈദ്യുതി പോസ്റ്റുകൾ മാറ്റുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ റഹീം പന്തളം സമർപ്പിച്ച പരാതിയിലാണ് നടപടി.
05/12/2025
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി : ചിന്നാർ പാലത്തിന് കൈവരി
ഇടുക്കി : കൊന്നത്തടി-വാത്തികുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചിന്നാർ പാലത്തിന്റെ കൈവരി നിർമ്മാണം ആരംഭിച്ചതായി ഇടുക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൈവരി നിർമ്മാണം ആരംഭിച്ചത്. കരാറിൽ ഏർപ്പെട്ട് പദ്ധതി ആരംഭിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു.
ചിന്നാർ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ കൈവരി തകർന്ന് അപകട ഭീഷണിയിലാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നദിയിൽ വെള്ളം ഉയരുന്ന സമയത്ത് നദിയും പാലവും തിരിച്ചറിയാൻ കഴിയാറില്ല.
കൈവരിയില്ലെങ്കിലും പാലത്തിന് മറ്റ് തകരാറുകളൊന്നുമില്ലെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കൈവരി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 3 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
തുടർന്ന് കളക്ടർക്ക് വേണ്ടി
ദേവികുളം തഹസിൽദാരെ കമ്മീഷൻ നേരിൽ കേട്ടു. 4 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന് കമ്മീഷൻ മേയ് 23 ന് ഇടുക്കി ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്കും നിർദ്ദേശം നൽകിയിരുന്നു. അതുവരെ അപകടരഹിതമായി സഞ്ചരിക്കുന്നതിന് പാലത്തിന്റെ ഇരുവശങ്ങളിലുമായി താത്കാലിക ബാരിക്കേഡ് നിർമ്മിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ആദ്യ ടെണ്ടറിൽ ആരും പങ്കെടുക്കാതിരുന്നതിനാൽ റീടെണ്ടറിലാണ് കരാർ ഏറ്റെടുത്തത്
05/12/2025
സർക്കസ് കലാകാരൻമാർക്ക് വീട് ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ : പട്ടികജാതി വിഭാഗത്തിലുള്ള സർക്കസ് കലാകാരനും സർക്കസ് കലാകാരിയായ ഭാര്യയ്ക്കും മൂന്നു മക്കൾക്കും വീട് ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ കമ്മീഷൻ കണ്ണൂർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം. കണ്ണൂർ സ്വദേശി കെ. ഹരി സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരന്റെ പിതാവിന് മിലിറ്ററി മദ്രാസ് സർക്കിൾ ലീസ് എഗ്രിമെന്റിൽ നൽകിയ വീട്ടിൽ നിന്നും മിലിറ്ററി അധികൃതർ യാതൊരു നഷ്ടപരിഹാരവും നൽകാതെ ഇറക്കി വിട്ടെന്ന് പരാതിയിൽ പറഞ്ഞു. 76 വർഷമായി തങ്ങൾ ആ വീട്ടിൽ താമസിച്ചതാണെന്നും നിലവിൽ വാടകയ്ക്ക് കഴിയുകയാണെന്നും പരാതിയിലുണ്ട്.
മുതിർന്ന പൗരൻമാരായസർക്കസ് കലാകാരൻമാർക്ക് സർക്കസ് പെൻഷൻ മാത്രമാണ് ആശ്രയമെന്ന് കണ്ണൂർ ജില്ലാ കളക്ടർക്ക് വേണ്ടി തഹസിൽദാർ കമ്മീഷനെ അറിയിച്ചു.
പ്രതിരോധ വകുപ്പ് ഏറ്റെടുത്ത വീടിന്റെ കാര്യത്തിൽ സർക്കാരിന് നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് തഹസിൽദാരെ കമ്മീഷൻ നേരിൽകേട്ടു. പരാതിക്കാരന് കണ്ണൂർ ജില്ലയിൽ വസ്തുവോ വീടോ ലഭ്യമല്ലെന്നും ഏതെങ്കിലും പദ്ധതി പ്രകാരം ഭൂമിയ്ക്കോ വീടീനോ അർഹനാണെന്നും കണ്ണൂർ തഹസിൽദാർ അറിയിച്ചു.
27/11/2025
തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്ന വീട്ടമ്മയ്ക്ക് മനുഷ്യാവകാശ കമ്മീഷൻ മുന്നറിയിപ്പ് : പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്
കണ്ണൂർ : മൂന്ന് നായ്ക്കളെ സ്വന്തമായി വളർത്തുകയും പതിനഞ്ചോളം നായ്ക്കൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്ന ബർണശേരി സ്വദേശിനിക്ക് മനുഷ്യാവകാശ കമ്മീഷന്റെ മുന്നറിയിപ്പ്.
വളർത്തുനായ്ക്കളെ മാത്രം പരിപാലിക്കണമെന്നും തെരുവുനായ്ക്കൾക്ക് പൊതുവഴികളിൽ ഭക്ഷണം നൽകുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കർശന നിർദ്ദേശം നൽകി. തെരുവുനായ്ക്കൾ തങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നുവെന്നാരോപിച്ച് ബർണശേരി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്റെ നിർദ്ദേശാനുസരണം പ്രവർത്തിക്കാമെന്ന് തെരുവുനായ്ക്കൾക്ക്ഭക്ഷണം നൽകുന്ന വീട്ടമ്മ ഉറപ്പു നൽകി.
കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കന്റോൺമെന്റ് പ്രദേശം ചെറുതാണെന്നും ഇത് തടയാൻ ഷെൽറ്റർ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2025 ജൂലൈ 14 ന് ആരംഭിച്ച ഷെൽറ്റർ 16 നായ്ക്കൾക്ക് വാക്സിനേഷനും വന്ധ്യംകരണവും നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
എതിർകക്ഷിക്കെതിരെ നോട്ടീസ് നൽകാൻ വ്യവസ്ഥയില്ലാത്തതിനാൽ ബോർഡ് പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് പരാതിക്കാരിയെയും എതിർകക്ഷിയെയും സിറ്റിംഗിൽ വിളിച്ചുവരുത്തി കമ്മീഷൻ നേരിട്ട് നിർദ്ദേശം നൽകിയത്.
28/11/2025
മാളുകളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ഗാർഡുമാരുടെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
കോഴിക്കോട് : പകലന്തിയോളം ഇരിക്കാൻ അനുവാദമില്ലാതെ ജില്ലയിലെ വിവിധ മാളുകളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ദുരിതത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
അന്വേഷണപരിധിയിൽ ജീവനക്കാരുടെ പ്രായം, ജോലി സമയം (പ്രത്യേകിച്ച് 12 മണിക്കൂർ ഷിഫ്റ്റ്) തുടർച്ചയായി നിൽക്കേണ്ട സാഹചര്യം, ലഭിക്കുന്ന വേതനം, മറ്റ് അടിസ്ഥാന സൗ കര്യങ്ങൾ എന്നിവ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ തൊഴിൽവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
1948-ലെ ഫാക്ടറീസ് നിയമം, 1960-ലെ കേരള ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമം എന്നിവയിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
60 വയസിന് മുകളിലുള്ള സെക്യൂരിറ്റി ഗാർഡുമാർക്ക് പരമാവധി 8 മണിക്കൂർ ഷിഫ്റ്റ് അനുവദിക്കണം. അധിക ഷിഫ്റ്റ് എടുക്കാൻ നിർബന്ധിക്കരുത്. വിശ്രമത്തിനുള്ള സമയം ഉറപ്പാക്കണം. ഓരോ നാല് മണിക്കൂർ കൂടുമ്പോഴും 15 മുതൽ 30 മിനിറ്റ് വരെ ഇരിക്കാനും വിശ്രമിക്കാനുമുള്ള സമയം ഷിഫ്റ്റിൽ ഉൾപ്പെടുത്തണം.
സുരക്ഷാചുമതലതകൾ നിർവ്വഹിക്കുന്നതിനിടയിൽ ഇരിക്കാൻ കസേര അനുവദിക്കണം. ദീർഘനേരം നിൽക്കുന്നത് നിയമപരമായി ഒഴിവാക്കണം.സെക്യൂരിറ്റി ഗാർഡുമാരിൽ പുറംവേദന, കാൽമുട്ട് വേദന തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് സൗ ജന്യ വൈദ്യപരിശോധനയും ചികിത്സാ സഹായവും നൽകണം.
മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള പ്രത്യേക തൊഴിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. പ്രായം കാരണം ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഇരുന്ന് ചെയ്യാൻ കഴിയുന്ന സി.സി.റ്റി.വി. നിരീക്ഷണം, പ്രവേശനകവാടത്തിന്റെ മേൽനോട്ടം തുടങ്ങിയ ജോലികൾ നൽകണം.
വിഷയത്തിൽ നിയമലംഘനം നടത്തുന്ന മാൾ അധികൃതർ, കരാറുകാർ, ഏജൻസികൾ എന്നിവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ച് പിഴ ചുമത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഉത്തരവ് നടപ്പിലാക്കി 3 മാസത്തിനകം തൊഴിൽ വകുപ്പ് സെക്രട്ടറി നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാർക്ക് വേണ്ടി രാമനാട്ടുകര സ്വദേശി റിന്റു സുരേന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
28/11/2025
Click here to claim your Sponsored Listing.
Category
Contact the practice
Telephone
Website
Address
Thiruvananthapuram
695033