Spice Route

Spice Route

Share

Travel diaries and stories. യാത്രാ വിവരണങ്ങളും കഥകളും.

02/06/2022

3700 വർഷം പഴക്കമുള്ള ഗ്രാമ്പൂ - ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള സുഗന്ധദ്രവ്യം

ആയിരക്കണക്കിന് വർഷങ്ങൾ നീളുന്നതാണ് സുഗന്ധവ്യഞ്ജനങ്ങളുടെ ചരിത്രം. എന്നാൽ, ഏഷ്യയിൽ സമൃദ്ധമായി വളരുന്ന ഈ മലഞ്ചരക്കുകൾ മനുഷ്യർ ഉപയോഗിച്ചിരുന്നതിൻ്റെ ഏറ്റവും പഴയകാല തെളിവ് ലഭിച്ചിട്ടുള്ളത് ഏഷ്യയിൽ നിന്നല്ല. ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള സിറിയയിൽ നിന്നാണ് മനുഷ്യർ ഇവ ഉപയോഗിച്ചിരുന്നതിൻ്റെ ഏറ്റവും പഴയ തെളിവ് ലഭിച്ചിട്ടുള്ളത്. സിറിയൻ മരുഭൂമിയിൽ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന പുസൂറം (Puzurum) എന്ന വ്യക്തിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഏതാനും ഗ്രാമ്പു ആണിത്. കത്തിക്കരിഞ്ഞ സെറാമിക് പാത്രത്തിൽ നിന്നാണ് ആർക്കിയോളജിസ്റ്റുകൾക്ക് ഇത് ലഭിച്ചത്.

ഇതോടൊപ്പം ലഭിച്ച കളിമണ്ണിൻ്റെ ഫലകത്തിൽ നിന്നാണ് ഈ കാലഘട്ടത്തെ കുറിച്ചുള്ള അറിവ് ലഭിച്ചത്. യദിഹ്ക് അബു എന്നൊരു (Yadihk Abu) പ്രാദേശിക ഭരണാധികാരിയെ കുറിച്ചുള്ള ഒരു പരാമർശം ആ ഫലകത്തിലുണ്ടായിരുന്നു. ഏകദേശം ബിസി 1721-നോട് അടുത്താണ് ഈ ഭരണാധികാരിയുടെ കാലഘട്ടം എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ആ ഗ്രാമ്പൂവും അതിനോടടുത്ത കാലഘട്ടത്തിൽ ഉപയോഗിച്ചതാകണം എന്ന് അനുമാനിക്കപ്പെട്ടു. തീപിടിച്ച് നശിച്ച പുസൂറമിൻ്റെ വീട്ടിൽ, ഏതാണ്ട് 3700 വർഷം ആ ഗ്രാമ്പൂ ആർക്കിയോളജിസ്റ്റുകളെയും കാത്ത് നശിക്കാതെയിരുന്നു. അവിടെ നടന്ന തീപിടിത്തമാണ് കളിമൺ ഫലകത്തെ ഉറപ്പുള്ളതാക്കി ഇക്കാലമത്രയും കേടു കൂടാതെ നിലനിർത്തിയത് എന്നതാണ് മറ്റൊരു സവിശേഷത..

ആധുനിക കാലഘട്ടത്തിനു മുൻപ്, കിഴക്കൻ ഏഷ്യയിലെ, പ്രധാനമായും ഇൻഡോനേഷ്യൻ ദ്വീപുസമൂഹത്തിനു ചുറ്റുപാടുമാണ് ഗ്രാമ്പൂ സമൃദ്ധമായി വളർന്നിരുന്നത്. ഭൂമി നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലുതായിരുന്ന അക്കാലത്ത്, ആയിരക്കണക്കിനു മൈലുകൾ താണ്ടി ഈ വസ്തു ലോകത്തിൻ്റെ മറ്റൊരു കോണിലെത്തിയത് എങ്ങനെ എന്ന് ചിന്തിക്കുമ്പോളാണ് മനുഷ്യജീവിതത്തിൽ ഇവയ്ക്കുണ്ടായിരുന്ന പ്രാധാന്യം നമുക്ക് മനസ്സിലാകുക.

01/06/2022

ലോകം കീഴടക്കിയ കുരുമുളക്

നല്ല ചൂടുള്ള ചോറിൽ രസം കൂട്ടി കഴിച്ചിട്ടില്ലേ? നല്ല ദം ബിരിയാണിയുടെയും കുഴിമന്തിയുടെയും രുചി അറിയാത്ത എത്ര മലയാളികളുണ്ടാകും. ഇങ്ങനെ നമ്മുടെ രുചിമുകുളങ്ങളെ രസിപ്പിക്കുന്ന എത്രയോ ഭക്ഷ്യവിഭവങ്ങളുടെ ചേരുവയിലെ പ്രധാനിയാണ് കുരുമുളക്. രുചിയോടൊപ്പം ഔഷധഗുണങ്ങൾ കൂടി ചേർന്നപ്പോൾ നമ്മുടെ കറുത്ത പൊന്ന് ഒരു കാലത്ത് ലോകത്തെ ഏറ്റവും പ്രധാന വസ്തുക്കളിൽ ഒന്നായി മാറി.

പുരാതന കാലം മുതൽ തന്നെ നമ്മുടെ കുരുമുളകിനും മറ്റു സുഗന്ധദ്രവ്യങ്ങൾക്കും ലോകമെമ്പാടും ആവശ്യക്കാരുണ്ടായിരുന്നു. ഈ സസ്യങ്ങളുടെ പ്രത്യേകത കാരണം ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശത്തെ കാടുകളിലാണ് ഇവയിൽ മിക്കവയും വളരുന്നത്. ഇവയുടെ വളർച്ചയ്ക്ക് കാലാവസ്ഥയുമായി ഏറെ ബന്ധമുള്ളതിനാൽ മറ്റു പ്രദേശങ്ങളിലേക്ക് പറിച്ചു നടുന്നതും വളർത്തുന്നതും ഏറെക്കുറെ അസാധ്യമാണ്. അതുകൊണ്ടു തന്നെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കുരുമുളകും ഗ്രാമ്പൂവുമെല്ലാം കൊണ്ടുപോയിരുന്നത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. ഇതിൻ്റെ പ്രധാന കേന്ദ്രമായിരുന്നു ഇന്ത്യ, അതിൽ നമ്മുടെ കേരളമായിരുന്നു കച്ചവടത്തിൻ്റെ ഏറ്റവും പ്രധാന കേന്ദ്രം.

ക്രിസ്തുവിന് മുൻപുള്ള കാലഘട്ടത്തിൽ തന്നെ റോമോക്കാരും ഗ്രീക്കുകാരുമെല്ലാം സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തിനായി കേരളത്തിൻ്റെ പടിഞ്ഞാറൻ തീരങ്ങളിലെത്തിയിരുന്നു. അറബികളും ചൈനാക്കാരുമെല്ലാം നിത്യ സന്ദർശകരായിരുന്ന അക്കാലത്തെ കച്ചവടത്തിൻ്റെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായിരുന്നു കോഴിക്കോട്. അറബികൾ കപ്പൽ മാർഗ്ഗം കേരളത്തിലെത്തിയിരുന്നെങ്കിലും സമുദ്രത്തിലൂടെ ഇന്ത്യയിലേക്ക് വരാനുള്ള വഴി അന്നത്തെ യൂറോപ്യൻമാർക്ക് അറിയില്ലായിരുന്നു. അതിനാൽ ഇന്ത്യയിൽ നിന്ന് അറബികൾ കൊണ്ടുപോകുന്ന കുരുമുളകും മറ്റുമായിരുന്നു യൂറോപ്യൻമാർ വാങ്ങിയിരുന്നത്. ഇതാകട്ടെ പല കൈകളിൽക്കൂടി മാറിമറിഞ്ഞ് യൂറോപ്പിലെത്തുമ്പോഴേക്കും വിലയിൽ പല മടങ്ങ് വർദ്ധന ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ട് വൻ വില നൽകിയായിരുന്നു യൂറോപ്യൻമാർ സുഗന്ധദ്രവ്യങ്ങൾ സ്വന്തമാക്കിയിരുന്നത്.

കാലാവസ്ഥാപരമായ പ്രത്യേകതകൾ കാരണം കുരുമുളക് ഇല്ലാതെ ഭക്ഷണം കേടു കൂടാതെ സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയും യൂറോപ്പിലുണ്ടായിരുന്നു. അതിനാൽ എത്ര വില കൊടുത്തും കുരുമുളക് വാങ്ങേണ്ടത് ആവശ്യമായി വന്നു. അങ്ങനെ, ഒരു കാലത്ത് ആളുകളുടെ ജീവൻ്റെ വിലയുണ്ടായിരുന്ന വസ്തുവാണ് കറുത്ത മുത്ത് എന്ന് വിളിക്കപ്പെടുന്ന കുരുമുളക്.

26/05/2022

ലോക ചരിത്രം മാറ്റിമറിച്ച മെയ് മാസം

വേനൽക്കാലത്തിൻ്റെ വറുതിയിൽ നിന്ന് ആശ്വാസമായി കേരളമാകെ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഇതുപോലെ ഒരു മെയ് മാസത്തിലാണ് ലോക ചരിത്രത്തെ തന്നെ മാറ്റി മറിച്ച ഒരു സംഭവം അരങ്ങേറിയത്. അത് നടന്നതാകട്ടെ നമ്മുടെ കേരളത്തിലും.

ആയിരക്കണക്കിനു വർഷങ്ങളായി വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന് പേരുകേട്ട ഇടമാണ് കേരളം. ക്രിസ്തുവിന് മുൻപു തന്നെ ഗ്രീസുകാരും റോമോക്കാരും ഉൾപ്പെടെയുള്ള കച്ചവടക്കാർ കോഴിക്കോടും കൊച്ചിയും ഉൾപ്പെടെയുള്ള കേരള തീരങ്ങളിൽ എത്തിയിരുന്നു. ചൈനക്കാരും മലയാക്കാരും അറബികളും ഉൾപ്പെടെയുള്ള ആളുകളെ കണ്ടു ശീലിച്ച മലയാളികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് 1498 മെയ് മാസത്തിൽ ഒരുകൂട്ടം അപരിചിതരായ ആളുകൾ കോഴിക്കോടിനടുത്തുള്ള കടപ്പുറത്ത് വന്നെത്തിയത്. വേഷത്തിലും ഭാഷയിലും അതുവരെ കോഴിക്കോട്ടുകാർക്ക് കണ്ടു പരിചയമുള്ള ഒരു നാട്ടുകാരുമായും അവർക്ക് സാമ്യതകളില്ലായിരുന്നു. എങ്കിലും കോഴിക്കോട്ടുണ്ടായിരുന്ന ഏതാനും ടുണീഷ്യൻ വ്യാപാരികളുടെ സഹായത്തോടെ ആ സംഘവുമായി ആശയവിനിമയം നടത്താൻ അവർക്ക് കഴിഞ്ഞു. ആ സംഘത്തലവൻ്റെ പേര് വാസ്കോ ഡ ഗാമ എന്നായിരുന്നു. അന്ന് ലോക ചരിത്രം മറ്റൊരു വഴിക്ക് നീങ്ങാൻ തുടങ്ങി.

ഗാമയും സംഘവും ഇന്ത്യയിലെത്തിയതിന് പല മാനങ്ങളുണ്ട്. സമുദ്ര പാതയിലൂടെ യൂറോപ്പിന് ഏഷ്യയുമായി ബന്ധപ്പെടാനുള്ള വഴി തുറന്നു എന്നതാണ് അതിൽ ഏറ്റവും പ്രധാനം. അതിനു മുൻപ് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി, അപകടം പിടിച്ച സാഹചര്യങ്ങൾ പിന്നിട്ട് കര മാർഗ്ഗമായിരുന്നു ഇന്ത്യയിലേക്കും മറ്റും അവർ സഞ്ചരിച്ചത്. സമുദ്ര പാതയിലൂടെയുള്ള സഞ്ചാരത്തിന് അവരെ സഹായിച്ചത് നമ്മുടെ മൺസൂൺ കാറ്റുകളായിരുന്നു. കുരുമുളക്, ഗ്രാമ്പൂ, കറുവാപ്പട്ട തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ അന്വേഷിച്ചാണ് ഗാമയും കൂട്ടരും ഇന്ത്യയിലേക്ക് വന്നത്. മധ്യകാല യൂറോപ്പിൽ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിലൊന്നായിരുന്നു നമ്മുടെ കുരുമുളക്. അങ്ങനെ ഈ സുഗന്ധദ്രവ്യവും ചരിത്രത്തിൽ ഇടംപിടിച്ചു.

23/11/2021

Good Morning

20/11/2021

പോസ്റ്റ് ഇഷ്ടമായാൽ ഷെയർ ചെയ്യൂ. ഇതുപോലുളള ഇൻസ്‌പിരേഷനൽ ക്വോട്സ് ദിവസവും ലഭിക്കാൻ പേജ് ലൈക്ക് ചെയ്യൂ. 😊🤗😇

18/11/2021

Good Morning

01/11/2021

Photos from Spice Route's post 31/10/2021

ദീപാവലി കാലത്ത് സന്ദർശിക്കാവുന്ന ഓഫ് ബീറ്റ് സഞ്ചാര കേന്ദ്രങ്ങൾ

ഇന്ത്യയെമ്പാടുമുള്ള വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ്വേകുന്ന ആഘോഷമാണ് ദീപാവലി. നീണ്ട അവധി ലഭിക്കുന്നതിനാൽ ആഭ്യന്തര വിനോദ സഞ്ചാരികൾ കുടുംബത്തിനും കൂട്ടുകാരോടുമൊപ്പം പുത്തൻ കാഴ്ചകളുടെ സ്വാന്തനം തേടിയെത്തുന്നത് പതിവാണ്. അത്തരത്തിൽ, ദീപാവലി കാലത്ത് നൂറുകണക്കിന് പേർ തേടിയെത്തുന്ന ചില അതുല്യമായ ഓഫ് ബീറ്റ് സഞ്ചാര കേന്ദ്രങ്ങളേതൊക്കെയാണെന്ന് നോക്കാം.

മാണ്ഡ്വി: ഗുജറാത്തിൽ അധികമാരും അറിയാത്ത നിധിയാണ് മാണ്ഡ്വിയെന്ന കടലോര ഗ്രാമം. അതിവിശാലമായ കടൽത്തീരമാണ് ഇവിടുത്തെ പ്രത്യേകത. ശാന്തവും സുന്ദരവുമായ തീരങ്ങൾ ഏതൊരാളിൻ്റേയും വ്യഥകളെ അലിയിച്ചില്ലാതാക്കാൻ പ്രാപ്തിയുള്ളവയാണ്. തീരത്തെ ജല വിനോദങ്ങൾക്കൊപ്പം മാണ്ഡ്വി കൊട്ടാരത്തിലെ ചരിത്രം ചികയാനും സമയം കണ്ടെത്താൻ ശ്രമിക്കുക.

ചോപ്ത: ആത്മീയാന്വേഷകർക്കും സാഹസിക സഞ്ചാരികൾക്കും ഒരു പോലെ പ്രിയങ്കരമായ ഉത്തരാഖണ്ഡിൻ്റെ ചെറു പൊൻതൂവലാണ് ചോപ്തയെന്ന ഗ്രാമം. ഹിമാലയൻ പർവ്വത നിരകൾക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ഉൾനാടൻ ഗ്രാമം നീണ്ട അവധിക്കാലങ്ങൾക്ക് എന്തുകൊണ്ടും അനുയോജ്യമാണ്. ജൈവസമ്പന്നമായ വനമേഖലയായതിനാൽ കിളികളുടെ പാട്ടും ഇളം തെന്നലും ആസ്വദിച്ച് പ്രകൃതിയോടിണങ്ങാനും ജീവിതത്തിൻ്റെ സൌഭാഗ്യങ്ങളെ കുറിച്ചുള്ള ചിന്തകളിലേക്ക് തിരികെ നടക്കാനും ചോപ്ത നിമിത്തമാവുമെന്നുറപ്പ്.

മാണ്ഡു: മധ്യപ്രദേശിൽ, ആറാം നൂറ്റാണ്ടു മുതൽ വിവിധ രാജവംശങ്ങളുടെ ആസ്ഥാനമായി തിളങ്ങിയ മണ്ഡു ചരിത്രമുറങ്ങുന്ന മായിക ലോകമാണ്. മാണ്ഡു കോട്ടയടക്കമുള്ള ചരിത്ര സ്മാരകങ്ങൾക്കപ്പുറം ജഹാസ് മഹൽ, ഹിന്ദോള മഹൽ, റാണി രൂപമതി കൊട്ടാരം, ബാസ് ബഹദൂർ കൊട്ടാരം എന്നിങ്ങനെ നിരവധി രാജകീയ വസതികൾ നിങ്ങൾക്കിവിടെ സന്ദർശിക്കാം.

നർലായ്: അതി പുരാതനമായ ആരവല്ലി മലനിരകളിലെ മരതകമാണ് നർലായി. രാജസ്ഥാൻ്റെ മുഖമുദ്രയായ കോട്ടകൾക്കും കൊട്ടാരങ്ങൾക്കും പറയാനുള്ള കഥകൾ ഇവിടെ കേൾക്കാം. അതി സങ്കീർണ്ണമായ കൊത്തു പണികളും നിർമ്മാണ രീതികളും പിന്തുടർന്ന കൊട്ടാരങ്ങൾ നർലായെ മറ്റു ഓഫ് ബീറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ഗോപാൽപൂർ: കലിംഗ രാജവംശത്തിൻ്റെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് ഗോപാൽപൂരിലേത്. ലോക പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിൻ്റെ സാമീപ്യം കാരണം പ്രഭ നഷ്ടപ്പെട്ട ഓഫ് ബീറ്റ് വിനോദ സഞ്ചാര കേന്ദ്രമാണിത്. എങ്കിലും സുന്ദരമായ സൂര്യോദയങ്ങൾക്കും അസ്തമയങ്ങൾക്കും ഗോപാൽപൂരെന്ന തീരദേശ പട്ടണം പ്രശംസയേറ്റു വാങ്ങുന്നു. കടൽക്ഷോഭ സാധ്യതയുള്ളതിനാൽ വെള്ളത്തിലേക്കിറങ്ങിയുള്ള സാഹസങ്ങൾ ഒഴിവാക്കണമെന്നു മാത്രം.

കലിംപോങ്: ഡാർജിലിങ് തേടിയെത്തുന്ന സഞ്ചാരികൾ പലപ്പോഴും നഷ്ടപ്പെടുത്തുന്ന സൌഭാഗ്യമാണ് പശ്ചിമബംഗാളിലെ കലിംപോങെന്ന മലയോര പട്ടണം. നിരവധി സുന്ദരമായ ഗ്രാമങ്ങൾ ഒരു കുടക്കീഴിൽ ഒത്തുച്ചേരുന്ന ഈ വിനോദ സഞ്ചാര കേന്ദ്രം മികച്ച ദീപാവലി യാത്രാ കേന്ദ്രമാണെന്നതിൽ തർക്കമില്ല. വിശാലമായ പുൽമൈതാനങ്ങളും നീലചാലിച്ച പർവ്വതങ്ങളുടെ ഗരിമയും ഒരു പോലെ ആസ്വദിക്കുന്നവർക്ക് മതിവരാതെ ആസ്വദിക്കാനുള്ള കാഴ്ചയുമായി കലിംപോങ് കാത്തിരിക്കുന്നു.

30/10/2021

നിഗൂഢ രഹസ്യങ്ങളുറങ്ങുന്ന ഗുഹാ യാത്രയുമായി ഉത്തരാഖണ്ഡ്

ആദിമ മനുഷ്യൻ്റെ ഭാഷയും സംസ്കാരവും വലിയ തോതിൽ വികാസം പ്രാപിച്ചത് ഇരുട്ടു നിറഞ്ഞ ഗുഹാന്തർ ഭാഗങ്ങളിലാണെന്ന് ചരിത്രം പറയുന്നു. ഒരു തരത്തിൽ, പോയ കാലത്തിലേക്കുള്ള മടക്ക ടിക്കറ്റുകളാണ് ഈ പ്രകൃതിദത്ത നിർമ്മിതികൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ലൊവേനിയക്കാർ അതിഗംഭീരമായി ഗുഹാ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ പിന്നിലെ രഹസ്യവും ഇതു തന്നെയാണ്. ഇപ്പോഴിതാ ഉത്തരാഖണ്ഡും ബാൽക്കൻ രാജ്യത്തിൻ്റെ പാത പിന്തുടർന്ന് സാഹസിക ഗുഹാ യാത്രയുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ഇന്ത്യൻ ടൂറിസം മേഖലയിൽ തന്നെ വഴിത്തിരിവാകാൻ പോവുന്ന പുത്തൻ സംരംഭത്തെ പരിചയപ്പെടാം.

ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഉത്തരാഖണ്ഡിലെ സ്പേസ് ആപ്ലിക്കേഷൻ സെൻ്റർ (യുഎസ്എസി) പിത്തോർഗഡിലെ ഗംഗോലിഹട്ടിലും പരിസര പ്രദേശങ്ങളിലുമായി ഭൂമിയ്ക്കടയിൽ ഒമ്പത് പുരാതന ഗുഹകൾ കണ്ടെത്തുന്നത്. ആയിരക്കണക്കിന് വർഷങ്ങളുടെയങ്കിലും പഴക്കം കണക്കാക്കുന്ന ഗുഹകൾ സലീശ്വർ, ഗുപ്ത ഗംഗ, വൃഹാദ് ടുങ്, മുക്തേശ്വർ, ധനേശ്വർ, മയിൽചൈര എന്നീ പ്രദേശങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ-നവംബർ മാസത്തോടെ മേഖലയുടെ ജിയോടാഗിംങ് പൂർത്തിയായാൽ ഗുഹകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, വിവിധ തട്ടുകളായാണ് ഗുഹയുടെ കിടപ്പ്. 50 മീറ്റർ ശരാശരി ഉയരമുള്ള അകത്തളങ്ങളെ വിവിധ ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. പ്രകൃതിദത്തമായി വികസിച്ചു വന്ന ഈ സുരക്ഷിത താവളങ്ങൾ കാലങ്ങളോളം വിവിധ മനുഷ്യ വിഭാഗങ്ങൾക്ക് ആശ്രയമായതിൻ്റെ തെളിവുകൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. നിലവിൽ സ്ലൊവേനിയയുടെ ആകെ വരുമാനത്തിൻ്റെ മുപ്പത് ശതമാനവും ഗുഹാ ടൂറിസത്തിൽ നിന്നാണ് ലഭിക്കുന്നതെന്നിരിക്കെ ഉത്തരാഖണ്ഡിൻ്റെ പുതിയ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ എല്ലാ വിധ പിന്തുണയും അറിയിച്ചിട്ടുണ്ട്.

ചുണ്ണാമ്പ് കല്ലുകളുടെ രാസ-ഭൌതിക പ്രക്രിയകൾ കാരണം വിചിത്രവും രസകരവുമായ രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്ന കാസ്റ്റ് ഭൂപ്രകൃതിയാണ് ഗുഹകളിലെ പൊതു സവിശേഷത. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭൂമിയ്ക്കടിയിലുള്ള ഗുഹകൾക്ക് സമാനമായി ഇവിടെയും ചെറു അരുവികളും കുളങ്ങളും കാണാം. ഭൂമിയുടെ മുകൾ ഭാഗത്തും താഴെയും ഒരേ പോലെ വൈവിധ്യമാർന്ന ഭൂപ്രകൃതി കാത്തു സൂക്ഷിക്കുന്ന ഗംഗോലിഹട്ടിലെ ഗുഹകൾ സാഹസിക യാത്രികരെ ആകർഷിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് പ്രതീക്ഷിക്കുന്നത് ഈ ഘടകങ്ങൾ കാരണമാണ്.

പുതിയ ഗുഹാ ടൂറിസം സർക്യൂട്ട് ഉത്തരാഖണ്ഡിൻ്റെ തൊപ്പിയിലെ പുതിയ പൊൻതൂവലും സഞ്ചാരികൾക്ക് സാഹസിക ലോകത്തിലേക്കുള്ള രഹസ്യ വാതിലുമായി മാറിയേക്കാം. പദ്ധതി വിജയകരമായി നടപ്പിലായാൽ കാസ്റ്റ് ഭൂപ്രകൃതിയാൽ പ്രസിദ്ധമായ സ്ലൊവേനിയയിലെ പോസ്തോജ്ഞ ഗുഹകൾ സന്ദർശിക്കുന്ന ആയിരങ്ങൾ ഒരു നാൾ ഉത്തരാഖണ്ഡിനേയും തേടിയെത്തും.

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Website

Address


Calicut
673017