SixDots
SixDots is a motivation and education channel.
27/02/2024
സച്ചിൻ കയറിയ ക്ലാസ് മുറിക്കുള്ളിൽ | SixDots Stories - School Days #09
-----------------------------------------------
ഷോപ്പിംഗിനു സൂപ്പർമാർക്കെറ്റിൽ കയറിയതാണ്. പച്ചക്കറി, മുട്ട, പാൽ, വേണ്ടി വന്നാൽ മീനോ ഇറച്ചിയോ.. ഇതാണ് ട്രോളിയിലേക്ക് എത്തുന്ന പ്രധാന സാധനങ്ങൾ. ട്രോളി നീക്കിപോവുന്ന നേരം, കണ്ണുടക്കുന്ന ഷെൽഫുകളിലേക്ക് അറിയാതെ നമ്മൾ പോകുന്നത് പതിവാണല്ലോ.. ഇത്തവണ പോയതും, കണ്ണുകൾ ഉടക്കിയതും ഒരു കൂട്ടം ക്രിക്കറ്റ് ബാറ്റുകളിലേക്കാണ്.
ട്രോളി പതുക്കെ മാറ്റി വെച്ച്, അവിടെ കണ്ടതിൽ നിന്നുമൊരു ബാറ്റെടുത്തു. ബാറ്റിന്റെ കൈപ്പിടിയിൽ പിടിച്ചു, പഴയ സ്കൂളുകാരന്റെ ഓർമയിൽ ആ ഫ്ലോറിൽ ഞാൻ ബാറ്റൊന്നു വീശി.. നല്ല പോലെ വീശിയടിച്ച ബാറ്റെന്നേം കൊണ്ട് പറന്ന് വീണത്, മുറ്റത്തും പറമ്പിലും, പിന്നെ സ്കൂളിലും കളിച്ചു തീർത്ത ഓർമ്മകളിലേക്കാണ്.
അന്നിങ്ങനെയല്ല, തെങ്ങിന്റെ മടല് കൊണ്ടുണ്ടാക്കിയ ബാറ്റും, സ്റ്റമ്പും. അണ്ണന്റെ കടയിൽ പോയി മേടിച്ച റബ്ബർ പന്തും. പൊതുവഴിയെ പിച്ച് ആക്കിയ കളിക്കളവും. പിന്നെ, ലോകത്തെവിടെയുമില്ലാത്ത നിയമങ്ങളാണ്. സച്ചിനും, ഗാംഗുലിയും, ഷൈൻ വോണും, അക്തറും, ജയസൂര്യയും അരങ്ങു വാഴുന്ന, ക്രിക്കറ്റ് ലോകത്തിന്റെ രാജാക്കന്മാർക്ക് പോലും ജയിക്കാൻ പറ്റാത്ത നിയമങ്ങൾ. പൊക്കിയടിച്ചു മതിലപ്പുറം പോയാൽ പോലും ഔട്ടാകുന്ന, മുന്നിലേക്ക് മാത്രം സിക്സും ഫോറുമുള്ള കളിക്കളങ്ങൾ.
പൊന്തക്കാട്ടിലേക്ക് പറന്നുപോയി കാണാതാവുന്ന പന്തുകൾ. അത് തപ്പി മറ്റൊരു പന്ത് കിട്ടുമ്പോൾ 'ദാ ഇന്നലെ പോയതെന്ന" പതിവ് പല്ലവികൾ. ഇരുട്ട് വീണാലും, വീട്ടിൽ നിന്നുള്ള നീട്ടിവിളി കാതിൽ വന്നാലും, പോകാൻ മടിച്ചു നിൽക്കുന്ന അവസാന ഓവറുകൾ. അവസാനം പന്തെറിയുമ്പോൾ ഇരുട്ട് കാരണം കാണുന്നില്ലെന്ന് തീർത്തു പറയുന്ന നേരം വീട്ടിലേക്കുള്ള തിരിച്ചു പോക്കുകൾ. പോകുമ്പോ ചിലർ പരാജയം നുണഞ്ഞു, മറ്റുള്ളോർ ജയിച്ചതിന്റെ വീമ്പു പറച്ചിലും. അങ്ങിനെ ക്രിക്കറ്റ് ഒരു ജ്വരമായി സിരകളിൽ പടർന്നു പന്തലിച്ച സ്കൂൾ കാലം.
ബാറ്റു കണ്ട മാത്രയിൽ പഴയ കളിക്കളങ്ങൾ തീർത്ത ഓർമ്മകൾ കൊണ്ട് ഒരു നൊസ്റ്റു ഫീലിൽ ഷോപ്പിൽ നിന്നും ഇറങ്ങി നടന്നു. കൂട്ടുകാരെ ഓർമ്മ വന്നു. കൂടെ പഠിച്ചവരുടെ കൈകളിൽ നിറഞ്ഞാടിയ ക്രിക്കറ്റ് സ്കോർ കാർഡുകൾ ഓർമ്മ വന്നു. ബിഗ് ബബൂളും, ബൂമറും കൊണ്ട് ക്ലാസ് മുറികളിൽ കളിച്ചു തീർത്ത ക്രിക്കറ്റ് കാർഡുകൾ...ഒരു പക്ഷെ, അതില്ലാത്ത ഹൈസ്കൂൾ ദിവസങ്ങൾ നന്നേ കുറവായിരുന്നു ഞങ്ങൾക്ക്. അത് മേടിക്കാൻ ഞാൻ കയറിയ അണ്ണന്റെ കടയും, മുൻ നിരയിലിരിക്കുന്ന ബബിൾ ഗമ്മിന്റെ കുപ്പികളും മറവിക്ക് വിട്ട് കൊടുത്തിട്ടില്ല. അതിനൊക്കെ പുറമെ സീസണുകളിൽ നടക്കുന്ന ലോകക്കപ്പുൾപ്പെടെയുള്ള ക്രിക്കറ്റ് മാമാങ്കങ്ങൾ ടി വിയിൽ കണ്ണ് നിറച്ചു കണ്ടു തീർത്ത കാലവും.
കഴിഞ്ഞ ഒരുപാട് കാലങ്ങളായി കളിക്കളങ്ങളിൽ നിന്നും മാറി നടന്നിട്ട്. പ്ലസ് ടു കാലത്താണെന്ന് തോന്നുന്നു ബാറ്റുകൾ ഉപേക്ഷിച്ചത്. അന്നും, ക്രിക്കറ്റ് മാച്ചുകളുണ്ടെങ്കിൽ പഠിത്തം മാറ്റി വെക്കുമായിരുന്നു. പാലക്കാട് പി എം ജി ഹയർ സെക്കണ്ടറി സ്കൂളിലെ മാത്‍സ് ക്ലാസ് മുറിയിൽ ടീച്ചർ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയാണ്. ആ സമയം ഇന്ത്യയുടെ ക്രിക്കറ്റ് മാച്ച് നടക്കുന്നുണ്ട്. കളി കാണാൻ വീട്ടിൽ ലീവെടുത്തിരിക്കാൻ കഴിയാത്ത കുട്ടികൾ ഞങ്ങൾ. കളിയാണേൽ ക്ലാസ്സ്മുറിയേക്കാൾ പ്രധാനവും. എന്ത് ചെയ്യുമെന്ന് ഞങ്ങളാലോചിച്ചിരിക്കുന്ന നേരത്താണ് ആ മഹാൻ, അനുഗ്രഹവുമായൊരു സാധനവും കൊണ്ട് ക്ലാസ് മുറിയിലേക്ക് വരുന്നത്.
ഹിഷാം എന്നാണ് പേര്. ഷാർജയിലെ ചുറ്റുപാടിൽ ജീവിച്ചു, പ്ലസ് ടു പഠിക്കാനായി പാലക്കാട് അങ്കിളിന്റെ വീട്ടിൽ നിന്നും ഞങ്ങളുടെ ഇടയിലേക്ക് ചേക്കേറിയ ഗൾഫുകാരൻ പയ്യൻ. അന്നൊക്കെ ഗൾഫുകാരന്റെ തിളക്കം അവൻ കൊണ്ട് വരുന്ന എല്ലാറ്റിലുമുണ്ടാവുമായിരുന്നു. ബാഗിലും, പേനയിലും, കണ്ണടയിലും, അവനടുത്ത് വരുമ്പോൾ പടരുന്ന നല്ല സുഗന്ധത്തിലും അവൻ സാക്ഷാൽ ഗൾഫുകാരൻ തന്നെയായി തിരിച്ചറിയപ്പെടും. ഷാർജയിലെ തിളക്കമുള്ള, ചുറുചുറുക്കുള്ള പയ്യന്റെ ഒരു അഹങ്കാരവും പെരുമാറ്റത്തിലോ, ചേർന്ന് നിൽക്കുന്നതിലോ ഇല്ലാത്ത അവനു, എല്ലാവരുമായും നല്ല കൂട്ട് കൂടാനും അധിക സമയം വേണ്ടി വന്നില്ല. തലയിൽ തേക്കാവുന്ന ഹെയർ ക്രീമുകൾ പലതും എനിക്ക് പരിചയപ്പെടുത്തിയത് അവനാണ്.
അത് പോലെ കയ്യിൽ പലതും ഉണ്ടാവും. അന്നും, അങ്ങനെയാണവൻ കയ്യിലൊരു വാക്മാൻ കൊണ്ട് വന്നത്. അതെന്താണെന്ന് വിചാരിക്കുന്നുണ്ടാവും ഇക്കാലത്തുള്ളവർ. പാട്ടും റേഡിയോയും കേൾക്കാൻ ബാറ്ററി കൊണ്ട് ചാർജ് ചെയ്ത കാസറ്റ് വലുപ്പത്തിലുള്ള ചെറിയൊരു പാട്ടുപെട്ടി. അതിന്റെ വാലായി ഒരു ഇയർഫോൺ കൂടിയുണ്ടാവും. അന്നൊക്കെ അത് സ്റ്റൈലായി കൊണ്ട് നടക്കുന്നവരുമുണ്ടായിരുന്നു. ഈ സാധനവും കൊണ്ടാണ് ക്രിക്കറ്റ് നടക്കുന്ന നേരത്തു, അഥവാ മാത്‍സ് ക്ലാസ്സു നടക്കുന്ന നേരത്ത് ഹിഷാം ക്ലാസ്സിലിരിക്കുന്നത്. ടീച്ചർ വരുന്നതിനു മുന്നേ, വാക്മാനിൽ ക്രിക്കറ്റ് അപ്ഡേറ്റ് കിട്ടുന്ന സ്റ്റേഷൻ റെഡിയാക്കി. ക്ലാസ് നടക്കുമ്പോഴും കളിയുടെ വിവരങ്ങൾ അറിയാനുള്ള ചാണക്യബുദ്ധി.
ടീച്ചർ വന്നു, ക്ലാസ് തുടങ്ങി. ഒരു പാവം പിടിച്ച ഗസ്റ്റ് ലെക്ചറ്റ്ർ ആണ്. വന്നാൽ ക്ലാസ്സെടുത്തിട്ട് പോകും. ചീത്തപറച്ചിൽ പോലും അത്രക്ക് വശമില്ലാത്ത അവരുടെ ക്ലാസ് തുടങ്ങിയാൽ പൊതുവെ കലപിലയുടെ അകമ്പടി കൊണ്ട് കൂടി ആ മുറി നിറഞ്ഞിരിക്കാറാണ് പതിവ്. അന്ന് ക്ലാസ് ശാന്തമായിരിക്കുന്നു. ടീച്ചർ ക്ലാസ്സെടുക്കുന്നു. എന്തായിരിക്കും ഈ നിശബ്ദതയുടെ കാരണം. കലപിലയുടെ കാരണക്കാർ ഇന്ന് അതീവ ശ്രദ്ധയോടെയാണ് കേൾക്കുന്നത്, തെറ്റിദ്ധരിക്കരുത്...കേൾക്കുന്നത് ടീച്ചറുടെ വാക്കുകളല്ല. റേഡിയോ ഓണാക്കി ഇയർഫോൺ സഹായത്തിൽ അന്ന് നടക്കുന്ന ഇന്ത്യയുടെ ക്രിക്കറ്റ് കമന്ററി അതീവ ശ്രദ്ധയോടെ കേൾക്കുകയാണ്. വാക്മാനിൽ നിന്നും പുറകിലെ ബെഞ്ചിൽ ഹിഷാമടക്കം കുറച്ച പേര് കേൾക്കും. ഒപ്പം ഓരോ കാതുകളിലേക്കും അവരത് പാസ് ചെയ്യും. അങ്ങിനെ മുൻനിരയിലേക്ക് വരെ ഒഴുകിവരുന്ന അപ്ഡേറ്സ് ഓരോ നിമിഷവും ശ്രദ്ധയോടെ കേൾക്കുന്ന ആ ക്ലാസ്സിൽ നിശബ്ദതയുടെ മനോഹാരിത വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ക്ലാസ്സിലിത്ര കോലാഹലങ്ങൾ എന്തെ ഇല്ലാത്തെ ന്നു ടീച്ചർ ആലോചിക്കുന്ന പോലെ തോന്നുന്നു. "ഹെയ്, നല്ല കുട്ടികളെ സംശയിച്ചു കൂടാ", ടീച്ചർ ക്ലാസ് തുടരുകയാണ്. കളിയുടെ വിവരങ്ങൾ ക്ലാസ് മുറിയിൽ പടരുകയാണ്. പതിയെ പതിയെ ഞങ്ങൾ ആ സ്കൂളിന്റെ ചുവരുകൾക്കുമപ്പുറം കടന്നു, ക്രിക്കറ്റ് കളിയുടെ ഗാലറിയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. സച്ചിനാണ് ക്രീസിൽ, പന്തുകൾ നേരിടുന്ന സച്ചിന് പിഴവ് പറ്റാൻ പാടില്ല. എതിരാളിയുടെ കൈകൾ പന്തുരുട്ടുന്നു. സച്ചിൻ തന്റെ ബാറ്റിന്റെ താളം പിടിച്ചു...ബൗളർ പന്തെറിഞ്ഞു വിക്കറ്റ് ലക്ഷ്യമാക്കി അത്യുഗ്രൻ പന്ത് സച്ചിന് നേരെ ആഞ്ഞടുത്തു...ഞങ്ങൾ ശ്വാസം അടക്കിപിടിച്ചിരുന്നു. ഔട്ടാവല്ലേ ന്നു മനമുരുകി പ്രാർത്ഥിച്ചു. അതാ വിക്കറ്റിനടുത്തേക്ക് പന്തെത്തുന്നു...സച്ചിൻ ബാറ്റു വീശുന്നു...ആകാശത്തിലേക്ക് ഉയർന്നു പൊങ്ങിയ പന്ത് അതിരുകൾ താണ്ടി...., അതെ....., അത് സിക്സർ തന്നെയാണ്...!!! അത് കണ്ട ഹിഷാം ഉറക്കെപ്പറഞ്ഞു "സച്ചിൻ സിക്‌സേ...........!!!".
പെട്ടെന്ന്, ഞങ്ങൾ സ്വബോധത്തിലേക്ക് വന്നു. ഞങ്ങൾ ഗാലറിയിലല്ല. പ്ലസ് ടു പഠിക്കുന്ന മാത്‍സ് ക്ലാസ് മുറിയിലാണ്. അതെടുക്കുന്ന ടീച്ചറുടെ മുന്നിലാണ്. അതെ സമയം "ഞാനിതെവിടെയാണ്?" എന്നായി ടീച്ചറുടെ സംശയം. അവന്റെ സിക്സ് വിളി, സച്ചിനടിച്ച പന്തിനേക്കാൾ അതിരു കടന്നു വന്നു ക്ലാസ് മുറിയുടെ ചുവരുകൾ കീറി മുറിച്ചു. പെൺകുട്ടികൾ അന്തം വിട്ടു നോക്കി. അവർക്കറിയില്ലലോ ഈ പയ്യന്മാർ എല്ലാവരും കളി കാണാൻ പോയതാണെന്ന്. പെട്ടെന്ന് ഞങ്ങൾ ആ വാക്മാൻ ബാഗിലേക്ക് ഒളിപ്പിച്ചു വെച്ച്. നിശബ്ദമായ ആ നിമിഷങ്ങൾ ഭേദിച്ച് ഒരു ചിരി പടർന്നു. ഇനിയെന്ത് സംഭവിക്കുമെന്ന് പേടിച്ചിരുന്നു ആ നിമിഷത്തിൽ, ടീച്ചർ ആ പേടിയെ അവസാനിപ്പിച്ചത് ഒരു ചിരിയിലൂടെയായിരുന്നു. നന്ദി ടീച്ചറെ... ആ ചിരി ഇന്നും ഞങ്ങളിൽ മായാതെ നിൽക്കുന്നുണ്ട്. ടീച്ചറുടെ കണക്ക് പുസ്തകത്തിൽ എഴുതിയ കണക്കിനേക്കാൾ ഞങ്ങൾക്ക് ഓർമ്മകൾ സമ്മാനിച്ച പുഞ്ചിരിയുടെ കഥ ഇവിടെ പറഞ്ഞു വെക്കട്ടെ.
ഒരു നിമിഷത്തേക്ക് കണ്ണിലേക്ക് പതിഞ്ഞ ആ ബാറ്റുകൾ എന്റെ ഓർമകളെ ഇത്രത്തോളം ഉണർത്തുമെന്ന് കരുതിയില്ല. കളിക്കളങ്ങൾ തീർത്ത വഴക്കുകൾ പോലും ഇന്ന് സുഖമുള്ള ഓർമകളാണ്. അന്നുണ്ടാക്കിയ വഴക്കുകൾ കൊണ്ട് ഒരു സൗഹൃദവും ഇല്ലാതെയായിട്ടില്ല, ഓർമ്മകൾ ഇല്ലാതെയായിട്ടില്ല, സങ്കടങ്ങൾ ഇല്ലേയില്ല. കഥകൾ തീർത്ത ബാറ്റുകൾ ഇത് വല്ലോം അറിയുന്നുണ്ടോ ആവോ. കാണാതെ പോയ പന്തുകൾ ഇന്നെവിടെയാണോ എന്തോ, കൂടെ കളിച്ചവർ ജീവിതത്തിൽ ഇപ്പോ എന്ത് കളിക്കുന്നു ആവോ...ശുഭം.
===============================================
ഫാറൂഖ് മുണ്ടൂർ Farooq Mundur
- Copyright © SixDots
15/08/2023
മുന്നിലെ വിളക്കിന്റെ വെളിച്ചം
അവനെ നോക്കിപ്പറഞ്ഞു
അത് വെറുതെയാണ്...
വേദനകൾ തൻ ലോകം ഉണ്ടെങ്കിലേ
വേരുള്ള വരികൾ വരൂ....
ഹൃദയം തളരും അനുഭവങ്ങൾ കൊണ്ടേ
വാക്കുകൾ തളിരും പേനകൾ ഉണരൂ
അവൻ പേനയെടുത്തു
അനുഭവങ്ങളോർത്തു
വരികൾ തീർത്തു
മനോഹരമായത്
പിറന്നുകൊണ്ടേയിരുന്നു.
Find more onthoughtz
Follow us on
Instagram - https://www.instagram.com/sixdots.thoughtz/?hl=en
Facebook - https://www.facebook.com/SixDots-113892913595128
SixDots Video Stories #02 - മുറിഞ്ഞു പോയ നാലു വിരലുകൾ
-------------------------------------------------------
പഠിക്കാൻ കഴിയാതെ പണിക്കു പോകേണ്ടി വരുന്നു.
അവിടെ നിന്ന് കൈവിരലുകൾ മുറിഞ്ഞു പോകുന്നു.
പഠിക്കാനും പണിയെടുക്കാനും കഴിയില്ലെന്ന
ആളുകളുടെ വിചാരങ്ങൾക്ക് മുന്നിൽ ആ പത്താംക്ലാസ്സുകാരന്റെ ജീവിതം
മറ്റൊരു വഴിക്ക് പോവുകയാണ്.
SixDots Video Stories #01 - ജോസഫേട്ടൻ പറഞ്ഞ രണ്ടു വാക്കുകൾ
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഓര്മകളിലുള്ള ജോസഫേട്ടനെ....,
അത് നൽകിയ ആത്‌മവിശ്വാസത്തെ
അത് ജീവിതത്തിൽ നൽകിയ ഒരു ഉറപ്പിനെ
ഓർത്തെടുക്കുന്ന ഒരു കഥയുണ്ട്
18/01/2023
ഹാ എന്റെ വസ്ത്രമേ...
നീ മറച്ച മുറിപ്പാടുകൾ,
നീ നൽകിയ അലങ്കാരങ്ങളും,
എന്നിൽ നീ തീർത്ത നിറങ്ങളും,
എന്റെ മണ്ണിൽ തീർത്ത സുഗന്ധവും,
എല്ലാം നീയായിരുന്നില്ലയോ.
എന്നിട്ടും ....
നീയാണെൻ മേനിതൻ സൗന്ദര്യം
എന്നറിയാതെ ഞാനെത്ര മേൽ സ്വയം അഹങ്കരിച്ചു
Find more onthoughtz
Follow us on
Instagram - https://www.instagram.com/sixdots.thoughtz/?hl=en
Facebook - https://www.facebook.com/SixDots-113892913595128
07/01/2023
മഴ നനച്ച കുടകൾ | SixDots Stories - School Days #08
===============================================
"its a rainy day, നല്ല മഴയും മണ്ണിന്റെ മണവും" ദുബായിലിന്നു പെയ്ത മഴയിൽ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളെ ചേർത്ത് വാട്സാപ്പിൽ ഞാനൊരു സ്റ്റാറ്റസിട്ടു. "അതിനു ദുബായിലെവിടെയാടാ മണ്ണ്?!!!" നാട്ടിലെ സുഹൃത്തിന്റെ മെസ്സേജ്. നാട്ടിലെ പലർക്കും ഇവിടെ മണല് മാത്രേ ഉള്ളൂ എന്നൊരു ധാരണയുണ്ട്. ഇവിടെ മണ്ണും ഉണ്ട്. മണ്ണ് മാത്രമല്ല അതിൽ മുളച്ചു തളിർത്ത നാടൻ ചെടികളും പൂക്കളുമുണ്ട്.പോരാത്തതിന്, വർഷത്തിൽ ചില മാസങ്ങളിൽ മണല് പോലും തണുത്തു പോകുന്ന കാലവുമുണ്ട്. ഈ ദുബായിൽ മഴയും പെയ്യും, മണ്ണ് മണക്കേം ചെയ്യും. കുട പിടിച്ചു ചെരിഞ്ഞു പെയ്യുന്ന മഴയിൽ, തളം കെട്ടിനിൽക്കുന്ന വെള്ളത്തിൽ പതുക്കെ കാൽ ചവുട്ടി നടന്നു പോയപ്പോ അറിയാതെ എനിക്കെന്റെ പഴയ മഴക്കാലമോർമ്മ വന്നു. അന്ന് പോയ സ്കൂൾ കാലമോർമ്മ വന്നു.
സ്കൂൾ തുറക്കുന്ന ദിവസം - മാനം കറുത്തിരുണ്ട്, അന്തരീക്ഷം കനത്ത്, ആഞ്ഞു പെയ്യുന്നൊരു മഴയുണ്ട്. പെയ്തു തിമിർക്കുന്ന മഴയിൽ ഹവായ് ചപ്പലുമിട്ട്, കുട നിവർത്തി, ചവുട്ടു പടിയിൽ നിന്നും ആദ്യത്തെ കാലടിയിൽ ആ മഴക്കാലം തുടങ്ങും. സ്കൂളോർമ്മകളെ പൊതിഞ്ഞു നിൽക്കുന്ന, നനഞ്ഞു കുതിർത്ത വഴികളിലൂടെ ചാലുകൾ നിറഞ്ഞൊഴുകുന്ന, മണ്ണിന്റെ മണം പരക്കുന്ന, മടക്കി വെച്ച കുടകൾ ക്ലാസ് മുറികളുടെ ഓരങ്ങളിൽ കരഞ്ഞു തീർക്കുന്ന ആ മഴക്കാലത്തിന്റെ മണം തഴുകാത്ത സ്കൂളോർമ്മകൾ എനിക്കില്ല.
മഴയത്തും ചൂട് പിടിച്ച പഠിത്തത്തിലും പഠിപ്പിക്കലിലുമാണ് ക്ലാസ്സ്മുറികൾ. ആ നേരങ്ങളിൽ ഓരത്ത് ചാരി നിൽക്കുന്ന കുടകൾ കണ്ടോ?. കറുപ്പാണ് മിക്കതിന്റെയും നിറം. നിറക്കൂട്ടുകൾ കൊണ്ട് തീർത്ത മറ്റുപലതുമുണ്ട് ഇടയിൽ. അവരെല്ലാം ഇന്നത്തെ വിശേഷങ്ങൾ പറയുകയാണ്. രാവിലെ കൊണ്ട മഴയുടെയും, കുടക്കീഴിൽ ചേർന്ന തോളുകളുടെയും, അവർ പരസപരം പറഞ്ഞ വാചകമടിയുടെയും കഥകൾ.
അന്നും ഒരു ആർഭാടമായിരുന്നു കുട. അത് മേടിക്കാൻ പോലും കഴിയാത്ത എത്രയെത്ര കൂട്ടുകാരുണ്ടായിരുന്നു. കുടയില്ലാത്തവന്റെ നെഞ്ചിടിപ്പായിരുന്നു അന്നത്തെ പല മഴകളും. ആ നേരങ്ങളിൽ കുട പിടിച്ചും മഴക്കോട്ടുമിട്ടും പോകുന്ന മറ്റുള്ളവരുടെ നേരെ നോക്കുന്ന അവരുടെ കണ്ണുകൾക്ക് ഒരു പക്ഷെ ഓർമകളിൽ അതൊന്നും ഉണ്ടാവണം എന്നില്ല. ആരൊക്കെ മറന്നാലും ഇന്നെവിടെയോ പോയി മറഞ്ഞ പല കറുത്ത ശീലകളും, ഒടിഞ്ഞ കമ്പികളും അതൊന്നും മറന്നു കാണില്ല. അവർക്ക് പറയാൻ ബാക്കി വെച്ച കഥകൾ ഇനിയുമെത്രയുണ്ടാവും.
നാലഞ്ചു പേരൊന്നിച്ച് പിടിച്ചിട്ടും അവരൊന്നിച്ചു നനഞ്ഞ നേരങ്ങളെക്കുറിച്ച്, മഴ പെയ്തപ്പൊ എടുത്തോണ്ട് പോയി, എവിടെയോ മറന്നു വെച്ചതിനു വീട്ടീന്ന് ചീത്ത കേട്ടതിനെക്കുറിച്ച്, മഴക്കൊപ്പം വീശുന്ന കാറ്റിൽ മലർക്കെ മടങ്ങിപ്പോയ കുടകളെ, കാറ്റടിച്ചില്ലേലും കൈ കൊണ്ട് വീശി മലർത്തുന്ന കുസൃതിക്കുട്ടികളെക്കുറിച്ച്, ചീറിപ്പാഞ്ഞു വരുന്ന വണ്ടികൾ തെറിപ്പിച്ച ചളി വെള്ളം തടുത്തു വീരനായതിനെക്കുറിച്ച്, ഏതോ മഴയിൽ നനഞ്ഞു നിൽക്കുന്നവരെ വിളിച്ചു കേറ്റിയപ്പോ പിറന്ന ഒരുപാട് കൂട്ടുകാരെക്കുറിച്ച്. ആയിരത്തൊന്ന് രാവുകൾ മതിയാവണമെന്നില്ല അക്കഥകൾ പറഞ്ഞു തീർക്കാൻ. ആയിരക്കണക്കിന് കുടക്കീഴിൽ നടന്നു നീങ്ങിയ കിസ്സകൾക്ക് ഇനിയുമെത്ര പറയാനുണ്ടാവണം.
എൽ പി സ്കൂളിൽ പഠിക്കുന്ന കാലത്ത്, മഴച്ചാറ്റലടിച്ച വൈകുന്നേരം സ്കൂളും വിട്ട് നമ്മുടെ പഞ്ചായത്ത് റോഡിലൂടെ വരുകയാണ്. ഉമ്മയുണ്ട് കൂടെ. വീടെത്താൻ കുറച്ചു നേരത്തെ ദൂരമേയുള്ളൂ. മടക്കി വെച്ച എന്റെ കുട നിവർത്താതെ മഴച്ചാറ്റലു കൊണ്ട് നടന്ന എന്നോട് അടുത്തൂടെ നടന്ന അവൻ "വാ ഇതിലേക്ക് കേറിക്കോ" ന്നു പറഞ്ഞ നേരത്ത് ചാറ്റൽ കൊള്ളുന്നത് നിർത്തി ആ തണലിലേക്ക് ഞാൻ കേറി. അങ്ങിനെ അവനന്നു നീട്ടിയ കുടക്കീഴിലാണ് ആ മുഖം ആദ്യമായി കാണുന്നത്. നടന്നു നടന്ന് എന്റെ വീട്ടുപടിക്കലെത്തി. കൈകാണിച്ചു, നല്ലൊരു പുഞ്ചിരിയും മുഖത്തു പടർത്തി നടന്നു പോകുന്ന അവന്റെ പേര് ചോദിച്ചു. "പേര് വിനീത്" ന്നും പറഞ്ഞു അവൻ മുന്നോട്ട് പോയി. പിന്നീടങ്ങോട്ട് പല തവണ കാണാറുള്ള ആ സൗഹൃദം വളർന്നു. കുട പിടിച്ച മഴയിൽ മുളച്ച്, വെയിലും കാറ്റും കൊണ്ട് വളർന്ന സൗഹൃദത്തിന് ആ പഞ്ചായത്തു റോഡ് തന്നെയായിരുന്നു സാക്ഷി. വിദേശത്തു ഒരു വിദേശിയെയും ജീവിതപങ്കാളിയായാക്കി ജീവിക്കുന്ന അവനെ കണ്ടിട്ട് കുറെ കാലമായി. വിനീതേ, ഇന്നുമോർക്കുന്നു നിന്നെ. നന്ദിയുണ്ട്, ഒരു കുടക്ക് പറയാനുള്ള കഥയായതിന്.
ക്ലാസ് മുറികളിലെ കുടകളുടെ അരികത്തു ചെന്ന് നിന്നാൽ അവർ പറയുന്ന വർത്തമാനങ്ങളിൽ ഇത് പോലെ പല കഥകളും കേൾക്കാം.
അന്നും പതിവ് പോലെ മഴ പെയ്തു. ക്ലാസ്സിലെത്താൻ നേരത്ത് പെയ്ത മഴയിൽ നനയാതിരിക്കാൻ ഏതോ കടത്തിണ്ണയുടെ അരികിൽ നിന്ന്, മഴയും തോർന്നിട്ടാണവരു വന്നത്. വൈകി വന്നതിനു ക്ലാസ് മുറിക്ക് പുറത്ത് അപമാനിതരായി ആ പിള്ളേര് നിൽക്കുന്നത് കണ്ടപ്പോ അന്നൊന്നും തോന്നിയില്ല. പക്ഷെ, ഇന്ന് തോന്നുന്നുണ്ട് "നിങ്ങൾക്ക് കുടയുണ്ടായിരുന്നോ?" ന്ന് ചോദിക്കാൻ. ആരുമന്നത് ചോദിക്കാത്തത് കൊണ്ട് അവർ പിന്നെയും പിന്നെയും വൈകി വന്നുകൊണ്ടേ ഇരുന്നു.
തുന്നല് വിട്ടൊരു കുട, അരികത്തെ പോപ്പിക്കുടയുടെ ചെവിയിൽ അന്നൊരു കഥ പറഞ്ഞു. സ്കൂളും വിട്ട് പോകും നേരം കുടയുടെ തുന്നൽ വിട്ടത് കണ്ട അവൻ പിറ്റേന്ന് കുട നന്നാക്കുന്നവരുടെ അടുത്തേക്ക് പോയി. "ഇതൊന്നു ശെരിയാക്കോ.." അത് മേടിച്ച് തിരിച്ചും മറിച്ചും നോക്കിയ അയാൾ ഒരു തുക പറഞ്ഞു. അവന്റെ കയ്യിൽ അമ്മ കൊടുത്തു വിട്ട കാശ് തികയില്ല. "പിന്നെ വരാം" ന്നു പറഞ്ഞവൻ തിരികെ മേടിച്ച കുടയിൽ പിറ്റേന്ന് വരുമ്പോ വീട്ടീന്ന് കിട്ടിയ സേഫ്റ്റി പിന്നും കുത്തിയ ആ കുട ക്ലാസ്സിലെ ഓരത്ത് അവൻ ചാരി വെച്ച്. കുത്തു കൊണ്ട കറുത്ത ശീല അടുത്തുള്ളവനോട് ആ വീട്ടിലെ പ്രയാസങ്ങളെപ്പറ്റിയും പറഞ്ഞു കാണണം.
പിടി വളഞ്ഞൊരു കറുത്ത കുടയുടെ വർത്തമാനം മറ്റൊന്നായിരുന്നു. "ഞാൻ ശെരിക്കും ഓന്റെ വീട്ടിലെയല്ല". "പിന്നെ എവുടത്തെയാ?!!!" എല്ലാരും കേൾക്കാൻ കാതോർത്തു. അതേയ്, ഇവിടുത്തെ ടീച്ചറില്ലേ...അവരുടെ കൂടെയായിരുന്നു. കഥ തുടർന്ന്... അന്നൊരു ദിവസം മഴ നല്ലോണം പെയ്യുണ്ട്. ബെല്ലടിച്ചിട്ടും വീട്ടിൽ പോകാതെ നിൽക്കുന്ന അവനെ നോക്കി നിൽക്കുന്ന ടീച്ചറോട് അവനൊന്നും പറഞ്ഞില്ല. മഴ തോരുന്നതും കാത്തു നിന്നിട്ടും, നിർത്താതെ പെയ്യുന്ന മഴ കണ്ടു ടീച്ചർ പറഞ്ഞു, "ഡാ നീ ഇത് കൊണ്ട് പൊയ്ക്കോ...". "വേണ്ട ടീച്ചറേ.."ന്നും പറഞ്ഞവൻ ഒഴിയാൻ നോക്കി. കയ്യിൽ കുട പിടിപ്പിച്ച ടീച്ചറോട് ആ പെയ്ത്തിന്റെ ഇടയിൽ അവൻ ചോദിച്ചു. "അപ്പൊ ടീച്ചർക്കോ...?" "എനിക്ക് കൂടെ ടീച്ചർമാരുണ്ടാവും, അവരുടെ കയ്യിലുണ്ട്. ഞാൻ പൊയ്ക്കോളാ". പിറ്റേന്ന് ആ കുടയും തിരിച്ചു തരാൻ വന്ന അവനോട്, "ഇത് നീ വെച്ചോ നന്നായി പഠിക്കണം ട്ടോ" ന്നും പറഞ്ഞ ആ ടീച്ചറെക്കുറിച്ച് പിടി വളഞ്ഞ കുട പറഞ്ഞു നിർത്തി.
സ്കൂളുകളിൽ കുട്ടികളുടെ ഇടയിലൊരു വേർതിരിവില്ലാതിരിക്കാൻ പണ്ടേയുണ്ട് യൂണിഫോമെന്ന പരിപാടി. ഉള്ളവനും ഉണ്ണാനില്ലാത്തവനും ഒരേ പോലെ ജീവിച്ച യൂണിഫോമുകളുടെ ഇടയിൽ കുടയൊരു അപവാദമായിരുന്നു. നിറച്ചാർത്ത് കൊണ്ട് പളപളക്കുന്ന പോപ്പിക്കുടകളും, നിറം മങ്ങിയ കറുത്ത ശീലകളും, കമ്പി പൊട്ടി തുന്നിക്കെട്ടി ഓട്ടകൾ വീണ പഴഞ്ചൻ കുടകളും ഉള്ളവനും ഇല്ലാത്തവനുമെന്ന ചിത്രം ശരിക്കും നൽകി. ഇതിന്റെയൊക്കെ മുന്നിലൂടെ അത് പോലുമില്ലാത്തവന്റെ തലയിൽ ഒരു പ്ലാസ്റ്റിക് കവറുമിട്ട് പോകുന്ന കാഴ്ചകളുമുണ്ടായിരുന്നു.
പലപ്പോഴും മഴ നനഞ്ഞ കുടകൾ ഉണങ്ങാറില്ല. നാലുമണി ബെല്ലടിക്കും നേരം എടുത്ത് നോക്കിയാലും നനവ് പോകാതെ കിടക്കുന്നത് കാണാം. എന്തായിരിക്കും കാരണം?!! പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നനഞ്ഞും കൊണ്ടോടിപ്പോകുന്ന പലരുമിന്ന് ഓർമയിലുണ്ട്. കുടയില്ലാത്തതിന് അവരന്നനുഭവിച്ച നെഞ്ചിടിപ്പിന്റെ താളം ആ പെയ്ത്തിന്റെ ശബ്ദത്തിൽ പലരും കേട്ടുകാണില്ല. പക്ഷെ മുറികളുടെ ഓരത്ത് ചാരി വെച്ച കുടകൾ പലതും കണ്ടു കാണും. അവരത് പരസ്പരം പറഞ്ഞും കാണും. കടയിൽ കുടകളേറെ ഉണ്ടായിട്ടും, കീശയിൽ കാശില്ലാത്തവന്റെ നനയാൻ വിധിക്കപ്പെട്ട കുട്ടികളുടെ വിധിയോർത്ത് പൊഴിച്ച കണ്ണീരു കൊണ്ടാവണം പല കുടകളും നേരമന്തിയായിട്ടും ഉണങ്ങാതെ പോയത്.
===============================================
ഫാറൂഖ് മുണ്ടൂർ Farooq Mundur
- Copyright © SixDots
07/09/2022
ഒന്നിച്ചിരുന്നുണ്ട
ഒരുമയുടെ വർത്തമാനങ്ങൾ
പരസ്പരം പങ്കുവെക്കാൻ
പിറക്കട്ടെ ഓർമ്മകൾ
പരക്കട്ടെ നന്മകൾ
ഓണാശംസകൾ
Find more onthoughtz
Follow us on
Instagram - https://www.instagram.com/sixdots.thoughtz/?hl=en
Facebook - https://www.facebook.com/SixDots-113892913595128
04/09/2022
മ്മ്‌ടെ
ജീവിതത്തിലേക്ക് കേറി വന്നു
എല്ലാമെല്ലാം ആയവരെപ്പോലെ
ചിലരുണ്ട്..
Find more onthoughtz
Follow us on
Instagram - https://www.instagram.com/sixdots.thoughtz/?hl=en
Facebook - https://www.facebook.com/SixDots-113892913595128
23/08/2022
ആളുകളുടെ ഇടയിൽ
ബഹളങ്ങളുടെ നടുവിൽ
പുസ്തകങ്ങളിങ്ങനെ
പൊടി പിടിച്ചു കിടന്നു.
Find more onthoughtz
Follow us on
Instagram - https://www.instagram.com/sixdots.thoughtz/?hl=en
Facebook - https://www.facebook.com/SixDots-113892913595128
15/08/2022
.
നീ നമ്മടെ പൂന്തോട്ടം
കണ്ടാ?
Find more onthoughtz
Follow us on
Instagram - https://www.instagram.com/sixdots.thoughtz/?hl=en
Facebook - https://www.facebook.com/SixDots-113892913595128
12/08/2022
വെള്ളിയാഴ്ചയാണ്
പള്ളിയിൽ സമയത്തിന് എത്തൂലെ...
അവനു ആധിയായി
അപ്പോഴാണ് കാറിലെ ചേട്ടന്റെ ചോദ്യം
Find more onthoughtz
Follow us on
Instagram - https://www.instagram.com/sixdots.thoughtz/?hl=en
Facebook - https://www.facebook.com/SixDots-113892913595128
Click here to claim your Sponsored Listing.
Category
Contact the public figure
Website
Address
Dubai