GCC Times
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GCC Times, Media/News Company, Riyadh.
01/01/2026
എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ജി സി സി ടൈമ്സിന്റെ പുതുവത്സാരാശംസകൾ
05/11/2025
ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന് കേളി റിയാദിൽ സ്വീകരണം നൽകി.
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നവംബർ 7 മുതൽ ആരംഭിക്കുന്ന ഒരുവർഷത്തെ പരിപാടികൾക്ക് ഔപചാരിക തുടക്കം കുറിക്കാനായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് റിയാദിൽ എത്തി. കേളി സംഘടിപ്പിക്കുന്ന ‘അറേബ്യൻ ബ്രെയിൻ ബാറ്റിൽ’ എന്ന ബൃഹത്തായ വൈജ്ഞാനിക പംക്തി ഉൾക്കൊള്ളുന്ന ബുദ്ധിപരിശീലന പരിപാടിയെ ഗ്രാന്റ് മാസ്റ്റർ പ്രദീപ് നയിക്കും.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രദീപിനെ കേളി ഭാരവാഹികൾ ആവേശപൂർവം സ്വീകരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, സംഘാടക സമിതി കൺവീനർ സുനിൽ കുമാർ, ചെയർമാൻ ഷാജി റസാഖ്, രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, ഒലയ്യ ഏരിയ രക്ഷാധികാരി കൺവീനർ ജവാദ്, ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
കേളിയുടെ 25-ാം വാർഷികാഘോഷങ്ങൾ ഒരുവർഷം നീളുന്ന വിവിധ പരിപാടികളിലൂടെയും സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെയും ഇടപെടലുകളിലൂടെയും ആഘോഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. കേളിയുടെ വിവിധ ഏരിയകളിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളെയും പങ്കാളികളാക്കികൊണ്ട് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
അറേബ്യൻ ബ്രെയിൻ ബാറ്റിൽ പരിപാടി, അറേബ്യൻ മേഖലയിലെ മുഴുവൻ ആളുകളിലേക്കും വിശിഷ്യാ വിദ്യാർത്ഥികളുടെ ഇടയിൽ ബൗദ്ധികത്വര വർധിപ്പിക്കുകയും, അറിവിനെയും ബുദ്ധിശേഷിയെയും ആഘോഷമാക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഈ പരിപാടിയിൽ സൗദിയിലെ വിവിധ മേഖലകളിൽ നിന്ന് ഭാഷാ- ദേശാന്തരഭേദമില്ലാതെ നിരവധി ടീമുകൾ പങ്കെടുക്കും.
“ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിനെ പോലെയുള്ള വ്യക്തിത്വത്തിന്റെ സാന്നിധ്യം കേളിയുടെ വാർഷികാഘോഷങ്ങൾക്ക് വലിയ പ്രചോദനമായിരിക്കുമെന്ന് കേളി ഭാരവാഹികൾ അറിയിച്ചു.
അറിവിനെയും ചിന്തയെയും വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന ഈ പരിപാടികൾ ഭാവി തലമുറയ്ക്ക് പ്രചോദനമാകും.
01/11/2025
''പ്രവാസി പരിചയം 2025'' മൂന്നാം പതിപ്പ് നവംബർ 3 വരെ,ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃക കാഴ്ചകളും ആഘോഷവും തുടരുന്നു
റിയാദ്: റിയാദ് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ''പ്രവാസി പരിചയം 2025'' മൂന്നാം പതിപ്പ് ആവേശപൂര്‍വ്വം തുടരുന്നു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരിക മേള, സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ഉയർത്തി കാട്ടി വൻ ജനപങ്കാളിത്തത്തോടെ ആഘോഷമാക്കുകയാണ് . സംസ്ഥാനങ്ങളിലൂടെയുള്ള പൈതൃക വിഷയം അടിസ്ഥാനമാക്കിയുള്ള ദിവസങ്ങളിലൂടെ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം, നൃത്തം, ജനകീയ കലാരൂപങ്ങള്‍, പാചക വൈവിധ്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു.
മൂന്നാം ദിവസം കേരളം, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം നിറഞ്ഞ പരിപാടികളിലൂടെ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ചെണ്ടമേളം, നാസിക് ധോള്‍, തലപ്പോലി, സ്‌കൂള്‍ ബാന്‍ഡ് മേളം എന്നിവ ഉള്‍പ്പെടുത്തി. ഘോഷയാത്ര ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
തുടര്‍ന്ന് എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പ്രധാന പരിപാടികള്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാരുടെയും സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ഭംഗിയെ പ്രതിഫലിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികള്‍ അരങ്ങേറി.
കേരളത്തില്‍ നിന്ന് മോഹിനിയാട്ടം, തിരുവാതിര, ആധുനികതയും പാരമ്പര്യവും ചേര്‍ന്ന കേരള ഫ്യൂഷന്‍ ഡാന്‍സ്, ഒപ്പന എന്നിവ പ്രേക്ഷകരെ ആകര്‍ഷിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഖവാലി അവതരണം സംസ്ഥാനത്തിന്റെ മതേതര സാംസ്‌കാരിക പാരമ്പര്യത്തെ പ്രതിനിധീകരിച്ചു. ഡല്‍ഹിയിലെ ഗ്രൂപ്പ് ഡാന്‍സ് ആധുനികതയും പാരമ്പര്യവും മിക്‌സാക്കിയ മനോഹരമായ അവതരണമായി. രാജസ്ഥാനിന്റെ സമ്പന്ന സാംസ്‌കാരിക പൈതൃകം നിറഞ്ഞു നിന്നത് ജനകീയ നൃത്തങ്ങള്‍, രാജസ്ഥാനി ഫോക് സോംഗുകള്‍, ഹാസ്യ നാടകാവതരണം എന്നിവയിലൂടെയായിരുന്നു. ഹരിയാനയുടെ ഗ്രൂപ്പ് സാംസ്‌കാരിക നൃത്തം പ്രേക്ഷകരില്‍ നിന്നും ഉജ്ജ്വലമായ കൈയടി നേടി.
പ്രവാസി പരിചയം സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിന് ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും കലാരൂപങ്ങളും ആഗോള വേദിയില്‍ അവതരിപ്പിക്കാന്‍ ഒരു മികച്ച വേദിയായി മാറിയെന്നത് ശ്രദ്ധേയമാണ്
31/10/2025
ഇമാം റാസി മദ്രസ 'ദില്‍കിഷ് 25' സ്റ്റുഡന്റ്‌സ് ഫെസ്റ്റ് സമാപിച്ചു
ജിദ്ദ: ഇമാം റാസി മദ്രസ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഫെസ്റ്റ് 'ദില്‍കിഷ് 25' സമാപിച്ചു . എം.ഐ.എസ്. പ്രിന്‍സിപ്പല്‍ യഹ്യ ഖലീല്‍ നൂറാനി ഉദ്ഘാടനം ചെയ്തു. ഇമാം റാസി മദ്രസ എച്ച് ഒ ഡി ഹസന്‍ സഖാഫി അധ്യക്ഷത വഹിച്ചു.
ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളില്‍ 'സ്റ്റാര്‍', 'നുജൂം' എന്നീ രണ്ട് ടീമുകളിലായി ജനറല്‍, സീനിയര്‍, ജൂനിയര്‍, സബ്-ജൂനിയര്‍ എന്നീ നാല് കാറ്റഗറികളില്‍ മത്സരങ്ങള്‍ നടന്നു. ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, മദ്ഹ് ഗാനം, സംഘ ഗാനം, സ്റ്റോറി ടെല്ലിംഗ് തുടങ്ങിയ സ്റ്റേജ് മത്സരങ്ങളും ചിത്രരചന, വാട്ടര്‍ കളറിംഗ്, മെമ്മറി ടെസ്റ്റ്, അറബിക് കാലിഗ്രഫി, വായന മലയാളം, വായന അറബിക്, കൈയെഴുത്ത് തുടങ്ങി സ്റ്റേജിതര മത്സരങ്ങളും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഖാസിം സഖാഫി സ്വാഗതം പറഞ്ഞു. അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍, അബു മിസ്ബാഹ് ഐക്കരപ്പടി, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മത്സര പരിപാടികള്‍ക്ക് മന്‍സൂര്‍ മാസ്റ്റര്‍, മുഹ്സിന്‍ സഖാഫി, സൈദ് മുഹമ്മദ് മാസ്റ്റര്‍, താജുദ്ദീന്‍ നിസാമി , സഈദ് നഈമി, അബ്ദുറഷീദ് സഖാഫി,റഷീദ് പന്തല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബോയ്‌സ് വിഭാഗത്തില്‍ 379 പോയിന്റ് നേടി ടീം നുജൂം ഓവറോള്‍ ചാമ്പ്യന്മാരായി. 325 പോയിന്റുമായി ടീം സ്റ്റാര്‍ റണ്ണറപ്പ് ട്രോഫി കരസ്ഥമാക്കി. ഗേള്‍സ് വിഭാഗത്തില്‍ 228 പോയിന്റ് നേടി നുജൂം ടീം ഓവറോള്‍ ചാമ്പ്യന്മാരായി. 211 പോയിന്റ് നേടി സ്റ്റാര്‍ ടീം റണ്ണറപ്പ് ട്രോഫിയും നേടി.
വൈകീട്ട് നടന്ന സമാപന സെഷന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ ഹാജി കിഴിശ്ശേരി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സമാപന സെഷനില്‍ ദഫ് മുട്ട്, ഖവാലി, ഫ്ളവര്‍ ഷോ, ലെറ്റര്‍ ഷോ തുടങ്ങിയ ആകര്‍ഷകമായ കലാപരിപാടികളും അരങ്ങേറി. മുജീബ് റഹ്‌മാന്‍ എ ആര്‍ നഗര്‍, സലാം ജൂറി റസ്റ്റോറന്റ് , ഡോക്ടര്‍ സൈഫുദ്ധീന്‍, ഫസീന്‍ അഹമ്മദ്,ആശിഖ് ഷിബിലി, സിദ്ധീഖ് മുസ്ലിയാര്‍ പുളിക്കല്‍ ,സുഹൈല്‍ കാടാച്ചിറ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖരും രക്ഷിതാക്കളും ഐ.സി.എഫ്. പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ച് പ്രവാസി വായന പവലിയനും പുസ്തക കൗണ്ടറും ഒരുക്കിയിരുന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും, നൊട്ടെക്ക് സ്‌പോട്ട് ക്വിസ് മത്സര വിജയികള്‍ക്കും, സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കുമുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.
31/10/2025
'പ്രവാസി പരിചയ്' സാംസ്‌കാരിക മേളയുടെ മൂന്നാം പതിപ്പിന് തുടക്കമായി
റിയാദ്: ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന 'പ്രവാസി പരിചയ്' സാംസ്‌കാരിക മേളയുടെ മൂന്നാം പതിപ്പിന് തുടക്കമായി. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകം സൗദിയിലെ പ്രവാസി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കും.
ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം, സംഗീതം, നാടോടി കലകള്‍, പ്രാദേശിക പാചക പാരമ്പര്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രത്യേക ദിനങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. ഒക്ടോബര്‍ 31-ന് വരുന്ന ദേശീയ ഏകതാ ദിനവുമായി (National Unity Day) ഈ പരിപാടി ഒത്തുപോകുന്നത്, 'വൈവിധ്യത്തിലെ ഏകത്വം' എന്ന ഇന്ത്യന്‍ മൂല്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
ഉത്സവത്തിന്റെ ആദ്യ ദിനം 'ബോളിവുഡ് സംഗീത രാവ്' എന്ന പരിപാടിയോടെയാണ് ആരംഭിച്ചത്. ഇന്ത്യന്‍ സമൂഹത്തിലെ പ്രതിഭയുള്ള ഗായകര്‍ അണിനിരന്ന ഈ പരിപാടിയില്‍ കാലാതീതമായ ക്ലാസിക്കല്‍ ഗാനങ്ങളും പുതിയ ബോളിവുഡ് ഹിറ്റുകളും സമന്വയിപ്പിച്ച് അവതരിപ്പിച്ചത് സദസ്സിന് നവ്യാനുഭവമായി. പ്രവാസി സമൂഹത്തിലെ സംഗീത പ്രതിഭകളുടെ പ്രകടനം കാണികള്‍ക്ക് വിസ്മയം നല്‍കി.
സംഗീത രാവിന് പുറമെ, ഇന്ത്യന്‍ വനിതാ കലാകാരികള്‍ അണിയിച്ചൊരുക്കിയ 'വികസിത് ഭാരത് ആര്‍ട്ട് എക്‌സിബിഷനും' ശ്രദ്ധേയമായി. ഇരുപതിലധികം മികച്ച ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. ഇത് ഇന്ത്യയുടെ കലാപരമായ വൈവിധ്യത്തെ ദൃശ്യവല്‍ക്കരിച്ചു.
വര്‍ഷാവര്‍ഷം 'പ്രവാസി പരിചയ്' വന്‍ വിജയമാക്കുന്നതില്‍ ഇന്ത്യന്‍ സമൂഹം വഹിക്കുന്ന നിര്‍ണായക പങ്കിനെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ പ്രശംസിച്ചു. ഇന്ത്യന്‍ സംസ്‌കാരം, കല, പാചകരീതി എന്നിവയുടെ സമ്പന്നത ഈ ഉത്സവം വിളിച്ചോതുന്നു. അതോടൊപ്പം, എംബസിയും സൗദി അറേബ്യയിലെ പ്രവാസി സമൂഹവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ മേള സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് എംബസി ഈ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക വിരുന്ന് സംഘടിപ്പിക്കുന്നത്.എംബസി വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം
31/10/2025
ആഗോളവൽക്കരണ നയങ്ങൾക്കുള്ള ബദൽ; കേരള സർക്കാരിൻ്റെ പ്രഖ്യാപനങ്ങളെ കേളി സ്വാഗതം ചെയ്തു.
റിയാദ് : നവകേരള സൃഷ്ടിക്കായി, കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്യുന്ന പ്രവാസി പെൻഷൻ പദ്ധതിക്കായി 70 കോടി രൂപയാണ് നീക്കിവെച്ചത്. പ്രവാസി സമൂഹത്തിന് ഏറെ ആഹ്ലാദം നൽകുന്ന പ്രഖ്യാപനമാണിത്.
അതിദാരിദ്ര്യം പരിഹരിക്കുകയെന്ന ലോക ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്തിലൂടെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വീണ്ടും മാതൃകയാകുകയാണ് നമ്മുടെ കേരളം. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം അടിസ്ഥാന വർഗ്ഗത്തെ ചേർത്ത് പിടിക്കുന്നതിനും സർക്കാർ ഊന്നൽ നൽകി.
പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന ആത്മാർഥത അഭിനന്ദനാർഹമാണ്. വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച 1,000 രൂപ സുരക്ഷാ പെൻഷൻ 31.34 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടും. ആശാവർക്കർമാരുടെയും അംഗനവാടി വർക്കർമാരുടേയും ഓണറേറിയം വർധിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറി. കുടുംബശ്രീയുടെ എഡിഎസ് മാർക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതിയും, ക്ഷേമ പെൻഷനുകൾ 2,000 രൂപയായി വർദ്ധിപ്പിക്കുമെന്നുള്ള പ്രഖ്യാപനവും സർകാർ അടിസ്ഥാന വർഗ്ഗങ്ങളെ ചേർത്ത് പിടിക്കുന്നത്തിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ്. . കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടേയും, അംഗനവാടി ജീവനക്കാരുടേയും പെൻഷൻ കുടിശ്ശിക തീർക്കാനുള്ള പ്രഖ്യാപനവും സ്വാഗതാർഹമാണ്.
ഖാദി തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും 104 കോടി നീക്കിവെച്ച സർക്കാർ ഇടപെടൽ. ബജറ്റ് വിഹിതം ഇല്ലാത്ത സുരഭി, ഹാൻവീവ്, ഹാൻടെക്‌സ് എന്നീ സ്ഥാപനങ്ങൾക്കും 21 കോടി നൽകുന്നതും ഇതിൻ്റെ തുടർച്ച തന്നെയാണ്. കേരള വികസന കോർപ്പറേഷൻ, ബാംബു കോർപ്പറേഷൻ, മരം കയറുന്നവർക്കുള്ള പെൻഷൻ, തോട്ടം തൊഴിലാളികൾക്കുള്ള ധനസഹായവും സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്.
സാക്ഷരതാ പ്രേരക്‌മാരുടേയും പ്രതിമാസ ഓണറേറിയം 1,000 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. നമ്മുടെ കൊച്ചു കുട്ടികൾക്ക് സംരക്ഷണവലയമൊരുക്കുന്ന സർക്കാർ നയത്തിൻ്റെ തുടർച്ച കൂടിയാണ് പ്രീപ്രൈമറി ടീച്ചർമാരുടേയും, ആയമാരുടേയും പ്രതിമാസ വേതനം 1,000 രൂപ വർദ്ധിപ്പിച്ച സർക്കാർ പ്രഖ്യാപനം.
പട്ടികജാതി / പട്ടികവർഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടേയും, മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളുടേയും സ്കോളർഷിപ്പിലെ വർദ്ധനവിലൂടെ സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധതയാണ്
വ്യക്തമാകുന്നത്. വിവിധ വിഭാഗങ്ങളിലെ മിശ്ര വിവാഹിതർക്കുള്ള ധനസഹായമെന്ന നിലയിൽ 78 കോടി രൂപ നിക്കിവെച്ചതും സാമൂഹ്യ മുന്നേറ്റത്തോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന 10 പദ്ധതികൾക്ക് കുടിശികയും തീർക്കുമെന്നുള്ള പ്രഖ്യാപനവും ഇതിൻ്റെ തുടർച്ചയാണ്. ക്യാൻസർ, ക്ഷയം തുടങ്ങിയ രോഗബാധിതരേയും സർക്കാർ പ്രത്യേക പരിഗണന തന്നെ നൽകുകയും ചെയ്‌തിട്ടുണ്ട്.
സാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതിനുള്ള ചുവടുവെപ്പുകളാൽ സമ്പന്നമാണ് സർക്കാരിൻ്റെ പ്രഖ്യാപനം.
ആഗോളവൽക്കരണ നയങ്ങൾക്കുള്ള ബദൽ കുടി ഉൾക്കൊള്ളുന്നതും, സിവിൽ സർവ്വീസിനെ ദുർബലപ്പെടുത്തുന്ന ആഗോളവൽക്കരണ നയങ്ങളുടെ വഴിയിലല്ല സർക്കാരെന്ന് തെളിയിക്കുന്നത്കൂടിയാണ് പ്രഖ്യാപനമെന്നും കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
31/10/2025
ടാലന്റ് ഹണ്ട് സീസൺ 3; രജിസ്‌ട്രേഷൻ ആരംഭിച്ചു
റിയാദ്: ടാർഗറ്റ് ഗ്ലോബൽ അക്കാദമി സംഘടിപ്പിക്കുന്ന ‘ടാലന്റ് ഹണ്ട് സീസൺ 3’ എന്ന വാർഷിക സ്കോളർഷിപ്പ് പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷ 2025 നവംബർ 22, ശനിയാഴ്ച അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് നടക്കുന്നത്.
7 മുതൽ 12 തരം വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളായി പരീക്ഷ നടത്തും. വിദ്യാർത്ഥികൾക്ക് NEET/JEE പോലുള്ള മത്സരപരീക്ഷാനുഭവം നൽകുന്ന MCQ അടിസ്ഥാനത്തിലുള്ള പരീക്ഷയാണ് ഇത്.
ഓരോ വിഭാഗത്തിലും ആദ്യത്തെ മൂന്ന് റാങ്ക് നേടുന്ന വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ്, ടാബ്, സ്മാർട്ട് വാച്ച് പോലുള്ള ആകർഷക സമ്മാനങ്ങളും NEET/JEE എൻട്രൻസ് പരീക്ഷ പരിശീലനത്തിന് 100% കോച്ചിംഗ് ഫീസ് സ്കോളർഷിപ്പും ലഭിക്കും. കൂടാതെ, ഓരോ വിഭാഗത്തിലും 100-ാം റാങ്ക് വരെയുള്ള വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭിക്കും. രജിസ്‌ട്രേഷൻ സൗജന്യമാണ്. പരീക്ഷയുടെ സിലബസും മുൻ വർഷ ചോദ്യപേപ്പറുകളും വെബ്സൈറ്റിൽ ലഭ്യമാണ്.
കഴിഞ്ഞ വർഷം 500-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ടാലന്റ് ഹണ്ട് പരീക്ഷയ്ക്ക് ഈ വർഷം 1000-ൽ മുകളിൽ രജിസ്‌ട്രേഷനുകൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷൻ നടത്താവുന്ന അവസാന തീയതി 2025 നവംബർ 18 ആണ്. ഫലം ഡിസംബർ 1-ന് പ്രഖ്യാപിക്കും. രെജിസ്ട്രേഷന് വേണ്ടി www.targetglobalacademy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി 0595332045 എന്ന നമ്പറിൽ ബന്ധപെടുക.
31/10/2025
പ്രവാസി വെൽഫെയർ ദമ്മാം കണ്ണൂർ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യു ഐ സി പ്രവാസി സൂപ്പർ കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ 12 പ്രമുഖ ടീമുകൾ മത്സരിച്ച പ്രവാസി വെൽഫെയർ ദമ്മാം കണ്ണൂർ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യു ഐ സി പ്രവാസി സൂപ്പർ കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിൽ ഗ്രാൻഡ്ഫിനാലെയിലെത്തിയ ദല്ല ഓട്ടോ സൊലൂഷ്യൻസ് & കൂൾ വിൻ്റർ സ്പെയർപാർട്സിനെ എതിരിട്ടുകൊണ്ട് ഗൾഫ് ഗ്രേസ് എഞ്ചിനീയറിംഗ് ടീം ദാഹിയ ജേതാക്കളായി.
വിജയികൾക്ക് ട്രോഫിയും സമ്മാനത്തുകയും ടൂർണമെന്റിലെ മറ്റ് വ്യക്തിഗത അവാർഡുകളും വിതരണം ചെയ്തു. തുടർന്ന് നടന്ന ഫൈനൽ പരിപാടിയിൽ പ്രവാസി വെൽഫയർ സൗദി അറേബ്യ കണ്ണൂർ കാസർഗോഡ് ദമ്മാം പ്രസിഡന്റ് ബിനാൻ ബഷീർ സ്വാഗതം പറഞ്ഞു. റണ്ണേഴ്സ് ക്യാഷ് അവാർഡ് നവാൾ കോൾഡ് സ്റ്റോർ മാനേജർ നാസ്സർ വെള്ളിയത് കൈമാറി. പ്രവാസി വെൽഫയർ ദമ്മാം റീജിയണൽ പ്രസിഡന്റ് ജംഷാദ് അലി റണ്ണേഴ്സ് ട്രോഫി ടീമിന് സമാനിച്ചു. വിന്നേഴ്സ് ക്യാഷ് അവാർഡ് ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ നൽകി. വിന്നേഴ്സ് ട്രോഫി ഈ ടൂർണമെന്റിന്റെ മുഖ്യ പ്രയോജികരായ യൂണിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനിയിൽ (UIC)നിന്നും ബെനസീർ മോഹിയുദ്ധീൻ ടീമിന് കൈമാറി.
ടൂർണമെന്റ് ബെസ്റ്റ് ഡിഫെൻഡറായി ഗൾഫ് ഗ്രേസ് എഞ്ചിനീയറിംഗ് ടീം ദാഹിയൻറെ ഫായിസിനെയും ബെസ്റ്റ് ഗോൾ കീപ്പറായി സഹിറിനെയും ബെസ്റ്റ് പ്ലയെർയി ദല്ല ഓട്ടോ സൊലൂഷ്യൻസ് & കൂൾ വിൻ്റർ സ്പർപ്പാർട്സിന്റെ അജുവിനെയും ടൂർണമെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.
നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഈ ടൂർണമെന്റിന്റെ കൺവീനർ ജാബിർ സംസാരിച്ചു.
ടൂർണമെന്റ് ജമാൽ പയ്യന്നുർ,സലീം,ഷമീം,സുഹൈൽ,തമീം,അയ്മൻ സഈദ്,അബ്ദുള്ള സൈഫുദ്ധീൻ,റയ്യാൻ റസൽ, അനസ് സഈദ്, അസ്‌ലം പാറാൽ, ഉബൈദ് മണാട്ടിൽ, ആഷിഫ് കൊല്ലം, ഹാരിസ് കൊച്ചി നിയന്ത്രിച്ചു.
31/10/2025
ലേൺ ദി ഖുർആൻ ഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷ നവംബർ 14ന്; പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ നടത്തുന്ന ഖുർആൻ പഠന പദ്ധതി ലേൺ ദി ഖുർആനിന്റെ 2025ലെ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ
പരീക്ഷയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി അൽമുൽത്തഖി ഓപ്പൺ ഗ്രൗണ്ടിൽ നടന്ന ലേൺ ദി ഖുർആൻ റിയാദ് ഫാമിലി മീറ്റിൽ ജാമിഅ ബുസ്താൻ ഡയറക്ടർ അഹ്‌മദ് അനസ് മൗലവി പ്രചാരണ ഉദ്ഘാടനം നിർവഹിച്ചു.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽ നിന്നുമുള്ള സൂറ: സ്വാഫാത്ത്, യാസീൻ, ഫാത്വിർ,സബഅ് എന്നീ 4
സൂറത്തുകളെ ആസ്പദമാക്കി ഈ വരുന്ന 2025, നവംബർ 14, വെള്ളിയാണ് ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷ നടക്കുന്നത്.
കുട്ടികൾക്കുള്ള പരീക്ഷ നവംബർ 8 ശനിയാഴ്ചയും, സൗദിതല ഓഫ് ലൈൻ പരീക്ഷ നവംബർ 21 വെള്ളിയാഴ്ചയും നടക്കും.
പരീക്ഷയുടെ രജിസ്ട്രേഷനും, ക്ലാസുകളും, മറ്റു വിശദാംശങ്ങളും ലേൺ ദി ഖുർആൻ വെബ്സൈറ്റായ *www.learnthequran.org* ലൂടെ പഠിതാക്കൾക്കും, പരീക്ഷയിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്കും ലഭിക്കുന്നതാണ്.
റൗദയിലെ അൽമുൽത്തഖി ഓപ്പൺ ഗ്രൗണ്ടിൽ നടന്ന ലേൺ ദി ഖുർആൻ ഫാമിലി മീറ്റ് ലേൺ ദി ഖുർആൻ ഡയറക്ടർ അബ്ദുൽ ഖയ്യും ബുസ്താനി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ഗൾഫ് ഇസ്ലാഹി കോഡിനേഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു.ഉസാമ മുഹമ്മദ്,
അഹ്‌മദ് അനസ് മൗലവി എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. ഇയാദ് അൻവർ ഖിറാഅത്ത് നിർവഹിച്ചു. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും അബ്ദുറസാഖ് എടക്കര നന്ദിയും പറഞ്ഞു.
ലോകത്ത് എവിടെയുമുള്ള മലയാളം അറിയുന്ന എല്ലാവർക്കും ഒരേസമയം പരീക്ഷയിൽ പങ്കാളികളാകാവുന്ന തരത്തിലാണ് ലേൺ ദി ഖുർആൻ പരീക്ഷയുടെ സമയക്രമവും രീതിയും ക്രമീകരിച്ചിരിക്കുന്നത്.
ലേൺ ദി ഖുർആൻ ഫൈനൽ പരീക്ഷയിലെ ഒന്നാം സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാർക്ക് ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ലഭിക്കും.
കെ.എൻ.എം സൗദി നാഷണൽ കമ്മിറ്റി സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലെ ഇസ്ലാഹി സെൻററുകളിലെയും, ദഅ്‌വ സെൻററുകളിലെയും പഠിതാക്കൾക്കും , പരീക്ഷാർത്ഥികൾക്കും പരീക്ഷയിൽ പങ്കെടുക്കുവാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷ ആവശ്യങ്ങൾക്ക്
+9665 3629 1683,
+9195 6764 9624,
+9665 6250 8011,
+9665 5052 4242, എന്നീ നമ്പറുകൾ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനായി പരീക്ഷാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
31/10/2025
ഒറ്റപ്പാലത്ത് സംരംഭകത്വ ശില്പശാലയും വായ്പാ നിര്‍ണ്ണയക്യാമ്പും സംഘടിപ്പിച്ചു
ഒറ്റപ്പാലം :പ്രവാസികളെ പ്രത്യേക സാമൂഹിക വിഭാഗമായി പരിഗണിച്ചു പ്രത്യേക പദ്ധതികൾ നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള നോർക്ക റൂട്സിന്റെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് വഴി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ 17 ധനകാര്യ സ്ഥാപനങ്ങളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുമായി സഹകരിക്കുന്നത് . കൂടുതൽ ധനകാര്യ സ്ഥാപനങ്ങളുമായി ധാരണയിലെത്തി പദ്ധതി വിപുലമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നോർക്ക റൂട്സ് സി ഇ ഓ അജിത് കൊളശ്ശേരി പദ്ധതി വിശദീകരിച്ചു. നോർക്ക റൂട്സ് ജനറൽ മാനേജർ രശ്മി റ്റി ,അർബൻ ബാങ്ക് ചെയർമാൻ യു രാജഗോപാൽ , എം ഡി ഡോ എം രാമനുണ്ണി , കേരള പ്രവാസി സംഘം പ്രതിനിധി മുകുന്ദൻ സി , ലോക കേരള സഭ അംഗം നന്ദിനി മോഹൻ , അർബൻ ബാങ്ക് വൈസ് ചെയർമാൻ കെ എൻ ശിവദാസൻ , ജനറൽ മാനേജർ കെ എസ ഉജ്വൽ തുടങ്ങിയവർ പങ്കെടുത്തു. മടങ്ങിയെത്തിയ പ്രവാസി അബ്ദുൾ സലാമിന് സംരംഭത്തിനുള്ള സമ്മതപത്രം പി ശ്രീരാമകൃഷ്ണൻ കൈമാറി . തുടർന്ന് പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക റൂട്സും സെന്റർ ഫോർ മാനേജ്‌മന്റ് ഡെവെലപ്മെന്റും (CMD) ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് അർബൻ ബാങ്കും സംയുക്തമായി സംരംഭകത്വ ശില്പശാലയും വായ്പ നിർണയ യോഗ്യത നിർണയ ക്യാമ്പും സംഘടിപ്പിച്ചു.
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികേരളീയരുടെ പുനരധിവാസം ലക്ഷ്യമിട്ട് സ്വയംതൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും 30 ലക്ഷം രൂപ വരെയുളള സംരംഭകവായ്പ ലഭ്യമാക്കുന്നതാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം. പദ്ധതി. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) സംരംഭകര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.
Click here to claim your Sponsored Listing.